ലോട്ടറിയടിച്ച സന്തോഷത്തിൽ പെട്രോൾ പമ്പിനും മെഡിക്കൽ സ്റ്റോറിനും വിലപറഞ്ഞു; കടം വാങ്ങി കൂട്ടുകാർക്ക് ചിലവ് നടത്തി: ടിക്കറ്റ് ബാങ്കിൽ എത്തിയപ്പോൾ മുരളി കിട്ടുണ്ണിയായി

single-img
21 May 2019

പത്തനംതിട്ട ഇലവുംതിട്ടയിലെ ചന്ദനക്കുന്ന് കോളനിയിലെ മുരളിയ്ക്കു ലോട്ടറിയടിച്ചുവെന്ന വാർത്തയെ തുടർന്ന് ഏർപ്പെട്ടത് വൻ അബദ്ധം. ലോട്ടറിയടിച്ചതായി പത്രത്തിൽ പേരുവന്നതിനു പിന്നാലെ  കടം വാങ്ങി നാട്ടുകാര്‍ക്കു ചെലവ് ചെയ്തും നാട്ടിലെ പെട്രോള്‍ പമ്പിന് വില പറഞ്ഞും അങ്ങനെ വിലസിനില്‍ക്കുമ്പോഴാണ് തനിക്കല്ല ലോട്ടറി അടിച്ചതെന്ന കാര്യം മുരളി അറിഞ്ഞത്. നാട്ടില്‍ പണിക്കുവന്ന ഇതരം സംസ്ഥാന തൊഴിലാളിക്കാണ് ലോട്ടറി അടിച്ചതെന്നും തനിക്കടിച്ചത് സമാശ്വാസ സമ്മാനമാണെന്നും മുരളിക്ക് മനസ്സിലായത്.

കേരളഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം അടിച്ചുവെന്നാണ് തെറ്റിദ്ധരിച്ചത്. ലോട്ടറി അടിച്ച സന്തോഷത്തില്‍ മുരളി വില പറഞ്ഞത് ഒരു പെട്രോള്‍ പമ്പിനും മെഡിക്കല്‍ സ്‌റ്റോറിനും. പലരില്‍ നിന്നും കടം വാങ്ങി കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ചെലവു ചെയ്തു. മധുര വിതരണവും മുരളി നടത്തിയിരുന്നു.

ഇതിനിടെയാണ് ശരിക്കും ഒന്നാം സമ്മാനം ലഭിച്ച ഇതരസംസ്ഥാനത്തൊഴിലാളി എത്തിയത്. മെഴുവേലി ആലക്കോട് ജങ്ഷന് സമീപം വീടുനിര്‍മാണത്തിന് എത്തിയ ബംഗാളി സ്വദേശി  ടിക്കറ്റ് ബാങ്കിലേല്‍പ്പിച്ചതോടെയാണ് മുരളിക്ക് അടിച്ചത് സമാശ്വാസ സമ്മാനമാണെന്നു മനസിലായത്.മകന്‍ മുഖേനെ ടിക്കറ്റ് ദേശസാത്കൃത ബാങ്ക്ശാഖയില്‍ നല്‍കി അവര്‍ പരിശോധിച്ച് സീരിയല്‍ നമ്പരിലെ വ്യത്യാസം കണ്ടപ്പോഴാണ് ഈ ടിക്കറ്റിന് ഒന്നാം സമ്മാനമില്ലെന്ന് ഉറപ്പിക്കുന്നത്.