വാപ്പ, ഉമ്മ, ഭാര്യ, മക്കള്‍ കണ്‍മുന്നില്‍ ഒലിച്ചു പോയി; കണ്ണീരടക്കാനാവാതെ പ്രവാസി യുവാവ് പറയുന്നു…
ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിലില്‍ കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ ആറ് പേരെയും കണ്ടെത്താനായില്ല. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സന്നദ്ധ സേവകരുടെ കൂടി സഹായത്തോടെ വാദി ബനീ ഖാലിദിലും പരിസരങ്ങളിലും തെരച്ചില്‍ നടത്തിവരികയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
ഹൈദരബാദ് സ്വദേശിയായ സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ നിന്നും പുറത്തേക്കു ചാടിയ ഫസല്‍ അഹ്മദ് സമീപത്തെ മരത്തില്‍ പിടിച്ച് രക്ഷപ്പെട്ടിരുന്നു. ഭാര്യ: അര്‍ശി, പിതാവ് ഖാന്‍, മാതാവ് ശബാന, മകള്‍ സിദ്‌റ (നാല്), മകന്‍ സൈദ് (രണ്ട്), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരെയാണ് കാണാതായത്.
ടൈംസ് ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സര്‍ദാര്‍ ഫസല്‍ സംഭവം വിവരിക്കുന്നത് ഇങ്ങനെ:
നല്ല വെളിച്ചമുള്ള ദിവസമായിരുന്നു ഞങ്ങള്‍ ഇബ്രയില്‍ നിന്ന് കാറില്‍ വാദി ബനീ ഖാലിദിലേയ്ക്ക് യാത്ര പുറപ്പെട്ടത്. നല്ല ചൂടുമുണ്ടായിരുന്നു. ആകാശം മേഘാവൃതമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വാദിയുടെ സമീപത്ത് നില്‍ക്കുമ്പോള്‍ പെട്ടെന്ന് മഴ ചാറാന്‍ തുടങ്ങി. ഉടന്‍ കാറില്‍ കയറി അവിടെ നിന്ന് മാറാന്‍ തീരുമാനിച്ചു. കൂടിപ്പോയാല്‍ 10 മിനിറ്റിനകം മഴ നിലയ്ക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, പ്രതീക്ഷകള്‍ക്ക് വിപരീതമായി മഴ ശക്തിപ്പെട്ടു. ഇടയ്ക്ക് ഒരു സ്വദേശി ഞങ്ങളോട് പറഞ്ഞു, ഇത് കുറച്ച് അപകടം പിടിച്ച സ്ഥലമാണ്.
പെട്ടെന്ന് പോയിക്കോളൂ എന്ന്. കുറച്ച് ഉയര്‍ന്ന ഭാഗത്തുള്ള പ്രധാന റോഡിലേയ്ക്ക് പോകാനും വരാനും ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഞാനായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ചുറ്റും കറുത്തിരുണ്ട് ആകെ ഭയപ്പെടുത്തുന്ന അന്തരീക്ഷം രൂപപ്പെട്ടു. എനിക്കൊന്നും പറയാനോ മറ്റോ സാധിച്ചില്ല. കാറിന്റെ ചില്ലുകളില്‍ മൂടല്‍മഞ്ഞ് നിറഞ്ഞ് പുറംകാഴ്ചകളൊന്നും കാണാന്‍ പറ്റാതായി. കാറിനകത്ത് നിന്നുള്ള ഉച്ഛ്വാസ വായു പോലും അകത്ത് തങ്ങിനിന്നു.
ദൈവമേ, ഞങ്ങളെ പരീക്ഷിക്കരുതേ.. ചെറിയ കുട്ടികളാണ് ഞങ്ങളുടെ കൂടെയുള്ളത് എന്നെല്ലാം പറഞ്ഞ് എല്ലാവരും കരഞ്ഞുകൊണ്ട് പ്രാര്‍ഥിച്ചു. ഒടുവില്‍ എങ്ങനെയെങ്കിലും കാര്‍ മുകള്‍ഭാഗത്തെത്തി. അപ്പോഴേയ്ക്കും മണല്‍നിറഞ്ഞ വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങിയിരുന്നു. ഇനിയും മുന്നോട്ടു പോയാല്‍ അപകടത്തില്‍പ്പെടുമെന്ന് കരുതി ഞാന്‍ കാര്‍ പിന്നോട്ടെടുത്ത് ഒരു മതിലിനോട് ചേര്‍ത്ത് നിര്‍ത്തി.
28 ദിവസം പ്രായമുള്ള മകന് മഴ കൊണ്ട് അസുഖം പിടിച്ചാലോ എന്നാലോചിച്ച് എല്ലാവരും കാറിനകത്ത് തന്നെ ഇരിക്കാന്‍ തീരുമാനിച്ചു. പെട്ടെന്നാണ് ഞെട്ടിക്കുന്ന ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്, കാര്‍ ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു. ഒടുവില്‍ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ തന്നെ തീരുമാനിച്ചു. വാതില്‍ തുറന്നപ്പോള്‍ എന്റെ മകള്‍ വെള്ളത്തില്‍ വീണു. അവളെ പിടിക്കാന്‍ എന്റെ പിതാവ് ശ്രമിച്ചെങ്കിലും അദ്ദേഹവും വെള്ളത്തില്‍വീണു.
പിതാവിന് നീന്തലറിയില്ലായിരുന്നു. മകളും പിതാവും വെള്ളത്തില്‍ ഒലിച്ചുപോയി. ഇതെല്ലാം കണ്ട് നിലവിളിക്കാനേ കാറിലുണ്ടായിരുന്ന എനിക്കും മാതാവ്, ഭാര്യ എന്നിവര്‍ക്കും കഴിഞ്ഞുള്ളൂ. വൈകാതെ കാര്‍ വെള്ളത്തില്‍ ഒലിച്ച് വാദി(തടാകം)യിലേയ്ക്ക് നീങ്ങി. രണ്ട് വയസുകാരനായ മകനെവിടെയാണെന്ന് എനിക്ക് ഓര്‍ക്കാനേ സാധിക്കുന്നില്ല.
എന്റെ ഭാര്യ പിഞ്ചു കുഞ്ഞിനെ എടുത്തിരിക്കുകയായിരുന്നു. ഒഴുക്കില്‍ കാര്‍ തടാകത്തിലേയ്ക്ക് പതിച്ചു. ഞാന്‍ കാറില്‍ നിന്ന് തെറിച്ചു പുറത്തുവീണു. മണല്‍ നിറഞ്ഞ വെള്ളം വയറിനകത്തേയ്ക്ക് പോയി. എനിക്ക് ആദ്യം ഒരു പാറയിലും പിന്നീട് ഈന്തപ്പനയോലയിലും പിടിത്തം കിട്ടി. അതില്‍പിടിച്ച ഞാന്‍ പാറയില്‍കയറി നിന്നു നിസഹായതയോടെ തിരിഞ്ഞുനോക്കിയപ്പോള്‍ അവിടെ ഒന്നും കാണാനില്ലായിരുന്നു.
എനിക്ക് പൊട്ടിക്കരയാനേ കഴിഞ്ഞുള്ളൂ. ഞാന്‍ മലനിരകളുടെ മുകളിലെത്തി നോക്കിയെങ്കിലും അകലെ റഡാര്‍ വെളിച്ചമല്ലാതെ ചുറ്റുവട്ടത്തൊന്നും ആരെയും കാണാനില്ലായിരുന്നു. പിന്നീട് ഞാന്‍ മറ്റൊരു മലമുകളില്‍ കയറി. അകലെ കുറേ വീടുകള്‍ കണ്ടു അങ്ങോട്ടേയ്ക്ക് നീങ്ങി. ഒരു വീടിന് മുന്നില്‍ നിന്നപ്പോള്‍ ഒരു സ്ത്രീ വാതില്‍ തുറന്നു. ഞാന്‍ സംഭവം പറഞ്ഞപ്പോള്‍ അവര്‍ അവിടെ നില്‍ക്കാന്‍ അനുവദിച്ചു. എന്റെ നാല് വയസുകാരിയായ മകളും രണ്ട് വയസുകാരനായ മകളും പിഞ്ചുകുഞ്ഞുമടക്കം ആരുമിനി തിരിച്ചുവരില്ലേ എന്ന് ഞാന്‍ ഭയക്കുന്നു..
സംഭവം ഗള്‍ഫിലെ ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. കുടുംബത്തിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
കടപ്പാട്: മനോരമ