കോട്ടയത്ത് കസ്റ്റഡിയിലെടുത്തയാള്‍ പൊലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍; കുറ്റക്കാര്‍ക്കെതിരേ നടപടിയെന്ന് ഡിജിപി

single-img
21 May 2019

കോട്ടയം മണര്‍കാട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസ് ആണു മരിച്ചത്. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണു മൃതദേഹം കണ്ടത്. ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണു മൃതദേഹം. രാവിലെ 9 മണിക്കാണ് സംഭവം നടന്നത്.

തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ നവാസിനെതിരേ ഇയാളുടെ സഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് എത്തി നവാസിനെ കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച രാവിലെ കോടതിയില്‍ കൊണ്ടുപോകുന്നതിന് തൊട്ടുമുന്‍പാണ് ഇയാള്‍ ജീവനൊടുക്കിയത്.

അതേസമയം, സംഭവത്തില്‍ കുറ്റക്കാരായ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി.

ദേശീയ മനുഷ്യാവകാശ കമ്മിഷനും സുപ്രീം കോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും. കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നതാണു പൊലീസിന്റെ നയം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്നും ബെഹ്‌റ അറിയിച്ചു.