വോട്ടിങ് മെഷീൻ തട്ടിപ്പ് പരിശോധിക്കാന്‍ കോണ്‍ഗ്രസിന്റെ ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്; ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്താനുള്ള സംവിധാനം ഒരുക്കി

single-img
20 May 2019

നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഒരുങ്ങി കോൺഗ്രസ് പാർട്ടി. ഇതിന്റെ ഭാഗമായി മെയ് 23ന് ഫലം വന്നതിന് ശേഷം ഓരോ ബൂത്തിലെയും വിവരങ്ങള്‍ ഡാറ്റ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിർദ്ദേശം നൽകി. ഏറ്റവും താഴെ, ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്തി മെഷീനുകളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ ‘ഫോറന്‍സിക് മാതൃക’യിലുള്ള സംവിധാനമാണ് ഡാറ്റാ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയിരിക്കുന്നത്

‘ഇതിലൂടെ ഏത് ബൂത്തിലാണ് വോട്ടിങ് മെഷീനിൽ അട്ടിമറി നടന്നതെന്ന് ഇനി മനസിലാക്കാന്‍ സാധിക്കും.
എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ ഇത് സാധ്യമാവുകയുള്ളൂ’ കോണ്‍ഗ്രസിന്റെ അനലറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറയുന്നു. ആളുകൾക്ക് ലഭിക്കുന്ന ‘ഫോം 17 സി’, ഫോം 20 എന്നിവ ആധാരമാക്കിയാണ് പരിശോധന നടത്തുന്നത്.

വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം റിട്ടേണിങ് ഓഫീസര്‍മാര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ് ഇത്. ഓരോ ബൂത്തുകളിലും മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെയും ഇവിഎമ്മുകളുടെ സീരിയല്‍ നമ്പറുകളും ഇതിലുണ്ടാവും.എന്നാൽ, ഫോം 20 ഫലം പ്രഖ്യാപിച്ചതിന് ശേഷം സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കുന്നതാണ്. ഇതിൽ ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടുകളുടെ വിവരങ്ങളാണ് ഉണ്ടാകുക.