വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയെ ആക്രമിച്ചത് ടി പി ചന്ദ്രശേഖരനെ കൊല്ലാൻ നേതൃത്വം നൽകിയവർ: മുല്ലപ്പള്ളി രാമചന്ദ്രൻ
വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സിപിഎം മുൻ കൗണ്‍സിലറുമായിരുന്ന സി ഒ ടി നസീർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആർഎംപിയുടെ നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ കൊല്ലാൻ നേതൃത്വം നൽകിയവർ തന്നെയാണ് സിഒടി നസീറിനെയും ആക്രമിച്ചതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
തലശേരിയിൽ സിഒടി നസീറിന് നേരെ നടന്നത് വധശ്രമം തന്നെയാണ്. നസീറിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ സിപിഎമ്മാണ്. അദ്ദേഹത്തെ വകവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്ന് സിഒടി നസീറിനെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി
ഇന്നലെ രാത്രിയാണ് തലശേരി പുതിയ സ്റ്റാൻഡ് സമീപം വച്ച് സി ഒ ടി നസീറിനെ മൂന്നംഗ സംഘം ആക്രമിച്ചത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം നസീറിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.