അച്ഛനെ അമ്മയുടെ കാമുകന്‍ കൊല്ലുന്നത് കണ്ടു; മൊഴി നല്‍കി പ്രതിയെ കുടുക്കിയത് ആറ് വയസുകാരനായ മകന്‍
വട്ടപ്പാറ വിനോദ് കൊലക്കേസിൽ ഭാര്യയുടെ കാമുകൻ മനോജ് പിടിയിൽ. അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് കാരമൂട് സ്വദേശി മനോജിനെ പിടികൂടിയത്. കേസില്‍ ഭാര്യയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
വട്ടപ്പാറ സ്വദേശിയായ വിനോദിനെ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് കഴുത്തിന് കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യ ലേഖയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാരെത്തിയപ്പോള്‍ കുത്തേറ്റ നിലയില്‍ കാണുകയും ആശുപത്രിയിലെത്തിക്കും വഴി മരിക്കുകയുമായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് വിനോദ് സ്വയം ജീവനൊടുക്കിയെന്നായിരുന്നു ഭാര്യ പറഞ്ഞിരുന്നത്.
സംഭവത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ചോദ്യം ചെയ്യലില്‍ വിനോദിന്റെ ഭാര്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു.
ഇതോടെ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയും ചെയ്തു. എന്നാല്‍ വിനോദിന്റെ പിതാവ് സംസ്ഥാന പൊലീസ് മേധാവിക്ക് മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഇതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് വിനോദിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
മനോജെന്നയാള്‍ വിനോദിനെ കുത്തിയെന്ന് വിനോദിന്റെ ആറുവയസുകാരനായ മകന്‍ പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരമൂട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനോജിനെ കസ്റ്റഡിയിലെടുത്തത്. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ സംശയം.
ഭാര്യ ലേഖയ്ക്കും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ലേഖയും വിനോദും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നൂവെന്ന് അയല്‍ക്കാരും മൊഴി നല്‍കിയിരുന്നു.