അവസാനഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മോദി തീര്‍ഥാടനത്തിന് പോയി; ധ്യാനിക്കാനായി ഒരു ഗുഹയില്‍ പ്രത്യേക സൗകര്യം

single-img
18 May 2019

പുണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥില്‍ എത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥില്‍ എത്തുന്നത്. നാളെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം.

കേദര്‍നാഥ് ക്ഷേത്രത്തിലും ബദ്രിനാഥ് ക്ഷേത്രത്തിലുമാണ് മോദി ദര്‍ശനം നടത്തുക. ഇന്ന് കേദര്‍നാഥ് ക്ഷേത്രത്തിലാവും മോദി ദര്‍ശനം നടത്തുക. ഞായറാഴ്ച ബദ്രിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

അതേസമയം, സന്ദര്‍ശനത്തിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ പ്രധാനമന്ത്രി മോദിക്ക് മുന്നറിയിപ്പ് നല്‍കി. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് കേദാര്‍നാഥിലും ബദ്രിനാഥിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മോദിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘം ഇതിനകം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേദാര്‍നാഥ് മാത്രം സന്ദര്‍ശിക്കാനാണ് പ്രധാനമന്ത്രി ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് അത് ബദരിനാഥിലേക്ക് കൂടി നീട്ടുകയായിരുന്നു.

മോദിയുടെ താമസസൗകര്യം അടക്കമുള്ളവ ഇതിനകം ഒരുക്കിയിട്ടുണ്ട്. ഒപ്പം കനത്ത മഞ്ഞുവീഴ്ചയുണ്ടായാല്‍ അതിവേഗം മോദിയെ മാറ്റുന്നതിനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മോദിക്ക് ധ്യാനിക്കാനായി ഒരു ഗുഹയില്‍ പ്രത്യേക സൗകര്യങ്ങള്‍ തയ്യാറാക്കിയതായി മൈ നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.