വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ ഘടകം ജനതാദള്‍ സെക്യുലറില്‍ ലയിക്കുന്നു

single-img
16 May 2019

കേരളത്തിലെ എം പികേരളത്തിലെ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ ഘടകം ജനതാദള്‍ സെക്യുലറില്‍ ലയിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം ലയനം നടക്കുമെന്നാണ് വിവരം. കേരളത്തിൽ ആര്‍ജെഡിയുമായി സഹകരിക്കാന്‍ തീരുമാനിച്ചശേഷം ദേശീയ നേതൃത്വവുമായുള്ള ബന്ധം എല്‍ജെഡി കേരളാ ഘടകം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.

കേരളത്തിൽ ജനതാദളുകള്‍ ഒന്നിക്കണമെന്ന് ഇടത് മുന്നണി നേതൃത്വവും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയും ലോക് താന്ത്രിക് സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറും തമ്മില്‍ ധാരാളം അനൗപചാരിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. 2009 മുതല്‍ യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന വീരേന്ദ്രകുമാറും കൂട്ടരും കഴിഞ്ഞ വര്‍ഷമാണ് യുഡിഎഫ് വിട്ടത്.

വീരേന്ദ്രകുമാർ വിഭാഗത്തിന്റെ മുന്നണി മാറ്റത്തിനെതിരെ കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍ അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ലയനത്തിലൂടെ ജനതാദളിലേക്ക് മടങ്ങിപ്പോകാനുള്ള തീരുമാനത്തിന് പിന്നിലും മനയത്ത് ചന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ സമ്മര്‍ദ്ദമുണ്ട്.
ലയനം ഉണ്ടാകുന്നില്ല എങ്കിൽ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് ഇവര്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

ദേശീയ തലത്തിൽ ബിഹാറില്‍ ആര്‍ജെഡി ചിഹ്നത്തില്‍ ദേശീയ നേതാവ് ശരത് യാദവ് മത്സരിക്കുന്നതും സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കി. ദേശീയ തലത്തിൽ കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള ആര്‍ജെഡിയുമായി തെരഞ്ഞെടുപ്പിന് ശേഷം ലയിക്കാനാണ് ശരത് യാദവിന്റെ നീക്കം. ഈ നീക്കം ഇടത് മുന്നണിയിലുള്ള എല്‍ജെഡി സംസ്ഥാന ഘടകത്തെയും പ്രതിരോധത്തിലാക്കുന്നു.