ആത്മഹത്യ കുടുംബവഴക്കിലും കടത്തിലും വേദനിച്ച്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

single-img
16 May 2019

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. ആത്മഹത്യ കുടുംബവഴക്കും കടബാധ്യതയിലുമുള്ള മനോവിഷമം മൂലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീട് വില്‍പ്പനയ്ക്ക് ഭര്‍തൃമാതാവ് തടസം നിന്നത് മനോവിഷമം വര്‍ധിപ്പിച്ചു. കടബാധ്യതയുടെ പേരില്‍ പ്രതികള്‍ ലേഖയെ കുറ്റപ്പെടുത്തിയിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭര്‍ത്താവിനെയും ബന്ധുക്കളെയും കുറിച്ച് ലേഖ എഴുതിയ കുറിപ്പാണ് പൊലീസിന് ലഭിച്ചത്. കുടുംബ വഴക്കിനെ കുറിച്ചാണ് ഈ പുസ്തകത്തില്‍ ലേഖ രേഖപ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം വീട്ടില്‍ വഴക്ക് പതിവായിരുന്നു. തന്നെ സമൂഹത്തിന് മുന്നില്‍ മോശക്കാരിയായി ചിത്രീകരിക്കാന്‍ ഭര്‍ത്താവിന്റെ അമ്മ ശ്രമിക്കുന്നുണ്ട്. ഓരോ ദിവസത്തെയും ചെലവുകള്‍ സംബന്ധിച്ചും ബുക്കില്‍ കുറിച്ചിട്ടുണ്ട്. കടങ്ങള്‍ എങ്ങനെ ഉണ്ടായി എന്ന് ചോദിച്ച് ചന്ദ്രനും കൃഷ്ണമ്മയും കുറ്റപ്പെടുത്തിയിരുന്നുവെന്നും ലേഖ കുറിച്ചിട്ടുണ്ട്.

ഗള്‍ഫില്‍ നിന്ന് താന്‍ അയച്ച പണം എന്ത് ചെയ്തുവെന്നും ആര്‍ക്ക് കൊടുത്തുവെന്നും ചോദിച്ചു കുറ്റപ്പെടുത്തിയിരുന്നു. എല്ലാം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. ആദ്യമൊക്കെ തനിക്ക് വലിയ സങ്കടം ആയി. പിന്നീട് മകളുടെ കാര്യം ആലോചിച്ചായിരുന്നു സങ്കടമെന്നും ലേഖ ബുക്കില്‍ എഴുതി വച്ചിരുന്നു.

അതേസമയം കഴിഞ്ഞയാഴ്ചയും വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നുവെന്ന് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മൊഴി നല്‍കി. വസ്തുവില്‍പന നടക്കാത്തതിനു പിന്നില്‍ മന്ത്രവാദവും ചന്ദ്രന്റെ അമ്മയുടെയും ബന്ധുക്കളുടെയും എതിര്‍പ്പുമാണെന്നുമാണ് പൊലീസിന്റെ സംശയം. ഇന്നലെ ഭര്‍ത്താവ് ചന്ദ്രന്‍ അടക്കം നാലുപേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്.