പെരിയ ഇരട്ടകൊലപാതക കേസിലെ എട്ടാംപ്രതി സുബീഷ് പിടിയില്‍ ; സുബീഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍

single-img
16 May 2019

പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ വെട്ടി കൊലപ്പെടുത്തിയ കേസിലെ എട്ടാംപ്രതി സുബീഷ് പിടിയില്‍. കൊലയ്ക്ക് ശേഷം ഷാര്‍ജയിലേക്ക് കടന്ന സുബീഷിനെ മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്. കൊലയില്‍ നേരിട്ട് പങ്കെടുത്ത സുബീഷിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

ഫെബ്രുവരി 17 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടി കൊലപ്പെടുത്തിയ കേസില്‍ നേരിട്ട് പങ്കെടുത്തയാളാണ് സുബീഷ്. സംഭവം കഴിഞ്ഞ് രണ്ടു ദിവസത്തിനകം തന്നെ ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു. നാട്ടിലേക്ക് വരുന്നതിനിടയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കേസില്‍ ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠനും പെരിയ ലോക്കല്‍ സെക്രട്ടറി എം ബാലകൃഷ്ണനും അടക്കം 14 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.സുബീഷിനെ രക്ഷപെടാന്‍ സഹായിച്ചെന്ന് ആരോപിച്ച് സിപിഎം രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. സുബീഷിന്റെ രക്ഷപ്പെടല്‍ തടയാന്‍ അന്വേഷണസംഘം ശ്രമിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.