`ചാകാന്‍ നോക്കുമ്പോള്‍ അമ്മ മാത്രം മരിച്ചാല്‍ ഞാന്‍ ഒറ്റയ്ക്കാകും, ഞാന്‍ മരിച്ചാല്‍ അമ്മയും ഒറ്റയ്ക്കാകും´: വെെഷ്ണവി പറഞ്ഞിരുന്നതായി വെളിപ്പെടുത്തൽ

single-img
16 May 2019

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബ പരശ്നങ്ങളും ബാങ്ക് വായ്പ മുടങ്ങിയതുമെല്ലാം അമ്മയേയും മകളെയും മാനസികമായി അലട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു. ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ ദിവസം ലേഖ, ‘ഞങ്ങളുടെ പ്രേതമേ ഇനി കാണൂ’ എന്ന് പറഞ്ഞതായി സമീപവാസിയായ ശാന്ത വെളിപ്പെടുത്തി.

വീട് വില്‍പ്പന മുടങ്ങിയതിനാല്‍ പണം ശരിയായില്ലെന്നും, രാവിലെ ഇതേച്ചൊല്ലി വീട്ടില്‍ തര്‍ക്കം ഉണ്ടായതായും ലേഖ പറഞ്ഞതായി സഹോദരി ബിന്ദുവിന്റെ ഭര്‍ത്താവ് ദേവരാജന്‍ വെളിപ്പെടുത്തി. ആത്മഹത്യ ചെയ്യുമെന്ന സൂചന മകള്‍ വൈഷ്ണവിയുമായും ലേഖ പങ്കുവെച്ചിരുന്നു. ‘ചാകാന്‍ നോക്കുമ്പോള്‍ അമ്മ മാത്രം മരിച്ചാല്‍ ഞാന്‍ ഒറ്റയ്ക്കാകും, ഞാന്‍ മരിച്ചാല്‍ അമ്മയും ഒറ്റയ്ക്കാകും’ എന്ന് വൈഷ്ണവി പറഞ്ഞതായും ലേഖ തന്നോടു പറഞ്ഞിരുന്നതായി ശാന്ത പറഞ്ഞു.

സ്ത്രീധനം കുറഞ്ഞുപോയതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ലേഖക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും ആരോപണമുണ്ട്. സ്ത്രീധനത്തില്‍ 50,000 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. ഇത് പിന്നീട് ലേഖയുടെ കുടുംബം നല്‍കുകയും ചെയ്‌തെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ദേവരാജന്‍ പറയുന്നു.

ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് തുനിഞ്ഞെന്നും സഹോദരി ബിന്ദു പറഞ്ഞു. വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ ലേഖയെ ഒരു മന്ത്രവാദിയുടെ അടുത്താണെത്തിച്ചത്. ഇവിടെ നിന്ന് ലേഖയുടെ അച്ഛന്‍ ഷണ്‍മുഖനും കുടുംബവും അരുമാനൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചികിത്സിച്ച ശേഷം ഒത്തുതീര്‍പ്പിലെത്തി തിരികെ ചന്ദ്രന്റെ വീട്ടിലേക്ക് വിടുകയായിരുന്നു.

സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ചന്ദ്രന്‍ ലേഖയെ വിവാഹം കഴിച്ചത്. എന്നാല്‍  വിവാഹശേഷം ഇതേച്ചൊല്ലി കൃഷ്ണമ്മ പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നാണ് ലേഖയുടെ ബന്ധുക്കൾ പറയുന്നത്.