ലേഖ എതിർത്തിട്ടും തിങ്കളാഴ്ച വീട്ടിൽ മന്ത്രവാദം നടത്തി: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുവിൻ്റെ വെളിപ്പെടുത്തൽ
നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി സഹോദരി ഭർത്താവ് ദേവരാജൻ രംഗത്ത്. കഴിഞ്ഞ ദിവസം ചന്ദ്രന്റെ വീട്ടിൽ മന്ത്രവാദം നടന്നുവെന്ന് ദേവരാദൻപറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വസ്തു വിൽക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ പൂജ നടന്നെന്നും ഇതിന് ലേഖ എതിരാണെന്നും ദേവരാജൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
അതേസമയം, ഭാര്യയും മകളും ആത്മഹത്യ ചെയ്‌തസംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഭർത്താവ് ചന്ദ്രൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭാര്യയും തന്റെ അമ്മ കൃഷ്‌ണമ്മയും തമ്മിൽ വഴക്ക് ഉണ്ടാകുമായിരുന്നുവെന്നും, താൻ ഗൾഫിൽ നിന്ന് വന്നിട്ട് ആറുമാസമേ ആയിട്ടുള്ളുവെന്ന് ചന്ദ്രൻ പ്രതികരിച്ചു. ബാങ്കുമായി ബന്ധപ്പെട്ട് ജപ്‌തി പ്രശ്നമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ബാങ്കുകാർ ജപ്തിയുമായി ബന്ധപ്പെട്ട് വീട്ടിൽ വന്നിരുന്നു. എന്നാൽ ദുർമന്ത്രവാദം നടന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും മന്ത്രവാദമൊന്നും താൻ ചെയ്‌തിട്ടില്ലെന്നും ചന്ദ്രൻ വ്യക്തമാക്കി.
നെയ്യാറ്റിൻകര മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനിൽ ചന്ദ്രൻ രുദ്രന്റെ ഭാര്യ ലേഖ (41), മകൾ വൈഷ്ണവി (19) എന്നിവർ വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്. അഞ്ച് ലക്ഷം രൂപ ഭവനവായ്പയെടുത്ത് എട്ട് ലക്ഷം തിരിച്ചടച്ചിട്ടും 6.8 ലക്ഷം കൂടി അടയ്ക്കണമെന്ന ബാങ്കുകാരുടെ നിരന്തര സമ്മർദ്ദവും ജപ്തി നോട്ടീസും താങ്ങാനാവാതെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പിന്നീട് മരണപ്പെട്ട ലേഖയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുക്കുകയായിരുന്നു.