മൊബൈലിൽ എടുത്ത ചിത്രങ്ങൾ ഡിലീറ്റ് ചെയ്തില്ല; കാമുകന് ക്വട്ടേഷൻ നൽകിയ മുൻ ടെന്നീസ് ചാമ്പ്യൻ അറസ്റ്റിൽ

single-img
16 May 2019

ഒരുമിച്ചുള്ള ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത് ഡിലീറ്റ് ചെയ്യാൻ തയ്യാറാകാത്ത കാമുകന് ക്വട്ടേഷൻ നൽകിയ മുൻ ദേശീയ ടെന്നീസ് ചാമ്പ്യനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ദേശീയ അണ്ടർ 14 ടെന്നീസ് ചാമ്പ്യനായ വാസവി ഗണേശ(20)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ നവീദ് അഹമദും വാസവിയും തമ്മിൽ പ്രണയത്തിലായിരുന്നു.

നിലവിൽ അമേരിക്കയിൽ പഠിക്കുന്ന വാസവി ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ശേഷം, ചെന്നൈയിലെ ഒരു പാർക്കിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എടുക്കുകയായിരുന്നു. ഇവ നീക്കം ചെയ്യാൻ വാസവി ആവശ്യപ്പെട്ടുവെങ്കിലും നവീദ് അതിന് കൂട്ടാക്കിയില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കിടുകയും വാസവി, നവീദിന്റെ മൊബൈൽ കൈക്കാലാക്കുകയും ചെയ്തു.

കയ്യിൽ ഇരുന്ന ഹെൽമറ്റ് കൊണ്ട് വാസവിയുടെ തലയ്ക്കടിച്ച നവീദ് ഫോൺ പിടിച്ചുവാങ്ങി കടന്നുകളയുകയായിരുന്നു. അതോടെ ദേഷ്യത്തിലായ വാസവി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എസ് ഭാസ്കർ, ശരവണൻ, ബാഷ എന്നിവരെ ഫോൺ തിരികെ വാങ്ങാനും നവീദിനെ കൈകാര്യം ചെയ്യാനും ഏൽപ്പിച്ചു. ഇവർ നവീദിനെ തട്ടികൊണ്ടുപോകുകയും ഫോൺ കൈക്കലാക്കുകയും ചെയ്തു.

ദൗത്യത്തിന് ശേഷം നവീദിനെ വിട്ടു നൽകണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്നു സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. എന്നാൽ പണം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ സംഘം നവീദിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്ന് നവീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നംഗ സംഘത്തെ പിടികൂടിയപ്പോഴാണ് വാസവിയുടെ ക്വട്ടേഷനെ പറ്റി പൊലീസ് അറിയുന്നത്. തുടക്കത്തിൽ കുറ്റം നിഷേധിച്ചുവെങ്കിലും അത് തെറ്റാണെന്ന് മനസിലാക്കിയ പോലീസ് വാസവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.