ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി കേരള പോലീസിൽ

single-img
15 May 2019

ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി കേരള പോലീസിലേക്ക്. മധുവിന്റെ സഹോദരി ചന്ദ്രികയാണ് പോലീസ് സേനയിലെത്തുന്നത്. വിശപ്പ് സഹിക്കവയ്യാതെ ആഹാര സാധനങ്ങള്‍ എടുത്തതിന്  2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.

മധു കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുംമുമ്പെ ചന്ദ്രികയെ കേരള പൊലീസിലേക്ക് പ്രത്യേക നിയമനംവഴി കോണ്‍സ്റ്റബിളായി നിയമിക്കുകയായിരുന്നു. മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. സഹോദരി സരസു അങ്കണവാടി വര്‍ക്കറും അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറുമാണ്.

വീട്ടില്‍നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണ് മധു കഴിഞ്ഞിരുന്നത്. സഹോദരിമാരായ സരസുവും ചന്ദ്രികയും സര്‍ക്കാര്‍ ഹോസ്റ്റലില്‍നിന്നാണ് പഠിച്ചത്. ചിക്കണ്ടി സ്‌കൂളില്‍ ആറാംക്ലാസ് വരെ പഠിച്ച മധു അമ്മ മല്ലി വീട്ടില്‍ തനിച്ചാണെന്ന പേരില്‍ പഠനം നിര്‍ത്തി. ചെറിയ പണിക്കുപോയിരുന്നു. പിന്നീട് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു.