വിലക്ക് താണ്ടി അമിത് ഷായെത്തി; കൊല്‍ക്കത്തയില്‍ വ്യാപക സംഘര്‍ഷം; വാഹനങ്ങള്‍ കത്തിച്ചു

single-img
14 May 2019

ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ കൊൽക്കത്തയിൽ വ്യാപക സംഘർഷം. അമിത് ഷാ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കൽക്കട്ട സർവകലാശാല ക്യാമ്പസിൽനിന്ന് കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനുപിന്നാലെ ബി.ജെ.പി. പ്രവർത്തകരും അക്രമാസക്തരായി. വാഹനങ്ങൾ കത്തിക്കുകയും വിദ്യാർഥികളെ ആക്രമിക്കുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തിവീശി. തുടർന്ന് ബി.ജെ.പി. പ്രവർത്തകർ സർവകലാശാല പരിസരത്തുനിന്ന് പിരിഞ്ഞുപോയെങ്കിലും സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

അതേസമയം, ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പില്‍ കേന്ദ്രസേനയെ നിയോഗിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് മമത സര്‍ക്കാരിന്റെ കത്ത്. പ്രാദേശിക ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താതെ കേന്ദ്രസേനയെ വിന്യസിക്കുന്നത് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

ബംഗാളില്‍ അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് ദ്രുതകര്‍മസേനയെ കൂടുതല്‍ വിന്യസിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്. എന്നാല്‍ പ്രാദേശിക ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താതെ കേന്ദ്രസേനയെ നിയോഗിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നാണ് മമത സര്‍ക്കാരിന്റെ നിലപാട്. 

ഞായറാഴ്ച നടന്ന ആറാംഘട്ട വോടെടുപ്പില്‍ കേന്ദ്രസേന അനാവശ്യമായി വെടിവയ്പ്പും ലാത്തിചാര്‍ജും നടത്തിയെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു.