കുഴിയുള്ള റോഡാണോ? `ഈ റോഡിൽ കുഴിയുണ്ട്´ എന്ന ബോർഡ് സ്ഥാപിക്കണമെന്ന് ഹെെക്കോടതി
പൊതുറോഡുകളിൽ കുഴികളോ മറ്റെന്തെങ്കിലും അപകടസാധ്യതകളോ ഉണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഇത്തരം നടപടികളിൽ വീഴ്ച വരുത്തുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
അടൂർ – കൈപ്പട്ടൂർ റോഡിലെ കുഴിയിൽ വീണ് കാലൊടിഞ്ഞ സംഭവത്തെത്തുടർന്ന് നഷ്ടപരിഹാരം തേടി തട്ടയിൽ സ്വദേശിനി ശാന്തമ്മ നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. 1997 ഡിസംബർ 14-ന് വൈകിട്ട് ബാലകലോത്സവം കണ്ടു മടങ്ങവെയാണ് ഹർജിക്കാരിക്ക് പരിക്കേറ്റത്.
പൊതുറോഡുകൾ നന്നായി പരിപാലിക്കാൻ സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്വമുണ്ട്. ഇത്തരം കാര്യങ്ങളിൽ സർക്കാർ ജീവനക്കാരിൽനിന്നുണ്ടാകുന്ന വീഴ്ചകൾക്ക് സർക്കാരിനു പരോക്ഷ ബാധ്യത ഉണ്ടെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.