റഫാല്‍ വിമാനങ്ങളുടെ എണ്ണം കുറച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമെന്ന് ഗഡ്കരിയുടെ വെളിപ്പെടുത്തല്‍; ആയുധമാക്കി കോണ്‍ഗ്രസ്

single-img
14 May 2019

റഫാല്‍ കരാറില്‍ വിമാനങ്ങളുടെ എണ്ണം കുറച്ചത് സാമ്പത്തിക പരിഗണനകള്‍ മുന്നില്‍വച്ചെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. 126 വിമാനങ്ങള്‍ വാങ്ങാനുള്ള ശേഷി കേന്ദ്രസര്‍ക്കാറിനുണ്ടായിരുന്നില്ലെന്നും ആവശ്യം വരുമ്പോള്‍ പടിപടിയായി വിമാനങ്ങള്‍ വാങ്ങാമെന്നും നിതിന്‍ ഗഡ്കരി പ്രതികരിച്ചു. കരണ്‍ ഥാപറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗഡ്കരിയുടെ വെളിപ്പെടുത്തല്‍.

‘നിങ്ങള്‍ക്കെങ്ങനെയാണ് എന്നോട് 100 വിമാനങ്ങള്‍ വാങ്ങണമെന്ന് പറയാന്‍ സാധിക്കുക. കുറഞ്ഞത് ചെലവാക്കാന്‍ കയ്യില്‍ അത്രയും പണം വേണം. സര്‍ക്കാറിന്റെ സാമ്പത്തിക നില അനുസരിച്ചാണ് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്’ ദ വയര്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഗഡ്കരി പറയുന്നു.

യു.പി.എ സര്‍ക്കാറിന്റെ കരാറിനെ അപേക്ഷിച്ച് എന്‍.ഡി.എയുടെ കരാര്‍ ലാഭകരമാണെന്നും, യുദ്ധവിമാനങ്ങള്‍ക്ക് 9 ശതമാനം വരെ വില കുറയുമെന്ന് അരുണ്‍ ജെയ്റ്റ്‌ലിയും നിര്‍മല സീതാരാമനും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ എന്തു കൊണ്ട് നിങ്ങള്‍ക്ക് 126 വിമാനങ്ങളും വാങ്ങിക്കൂടാ എന്ന ഥാപറിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗഡ്കരി.

‘എവിടെയാണെങ്കിലും, എന്താണ് വാങ്ങുന്നതെങ്കിലും, ഘട്ടമായാണ് അളവ് വര്‍ധിപ്പിക്കേണ്ടത്. 36 വിമാനങ്ങള്‍ വാങ്ങിയതിന് ശേഷം പുതിയ സാങ്കേതി വിദ്യ ആവിഷ്‌കരിക്കപ്പെടുകയും കുറഞ്ഞ വിലയ്ക്ക് മറ്റ് യുദ്ധവിമാനങ്ങള്‍ ലഭിക്കുകയും ചെയ്യുകയാണെങ്കില്‍ നമ്മുക്ക് അത് വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്തിനാണപ്പോള്‍ റഫാലില്‍ നിന്ന് വാങ്ങുന്നത്’ കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

യു.പി.എ സര്‍ക്കാര്‍ കാലത്തെ റാഫേല്‍ കരാറില്‍ മാറ്റം വരുത്തി വിമാനങ്ങളുടെ എണ്ണം 126ല്‍ നിന്ന് 36 ആക്കി കുറച്ചത് പ്രതിപക്ഷം പ്രചാരണ വിഷയമാക്കിയിരിക്കെയാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍ സത്യം പുറത്ത് വരുന്നു എന്നും ദേശസുരക്ഷയില്‍ മോദി സര്‍ക്കാര്‍ ഉത്തരം മുട്ടി നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല ഇതിനോട് പ്രതികരിച്ചു.