ഈ ഗുജറാത്തി യുവാവിന്റെ വിവാഹം ആർഭാടമായിരുന്നു; ഒരേയൊരു കുറവു മാത്രം: വധുവില്ല

single-img
13 May 2019

തന്റെ വിവാഹം ആർഭാടമായി നടത്തണമെന്നായിരുന്നു 27 വയസുകാരനായ അജയ് ബറോത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. വീട്ടുകാർ എല്ലാ ആർഭാടങ്ങളോടും കൂടി അജയിന്റെ വിവാഹം നടത്തിയെങ്കിലും ഒരു കുറവ് മാത്രം അവശേഷിച്ചു; വധു ഉണ്ടായിരുന്നില്ല.

വടക്കൻ ഗുജറാത്തിലെ ഹിമ്മത്നഗറിലാണ് കൌതുകകരമായ ഈ വിവാഹം നടന്നത്. തലേദിവസത്തെ മെഹന്ദിയിടലും സംഗീതവിരുന്നുമുൾപ്പടെ ഒരു ഗുജറാത്തി വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും അജയിനായി വീട്ടുകാർ ഒരുക്കിയിരുന്നു. വിവാഹ ദിവസം സ്വർണ നിറമുള്ള ഷെർവാണിയും പിങ്ക് തലപ്പാവും ധരിച്ച് ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ഹാരവുമണിഞ്ഞ് കുതിരപ്പുറത്തേറി അജയ് വിവാഹ വേദിയിലെത്തി.

ഇരുന്നൂറിലധികം പേർ പങ്കെടുത്ത വിവാഹവിരുന്നും സംഘടിപ്പിച്ചിരുന്നു. സംഗീതവും നൃത്തവുമൊക്കെയായി വിവാഹപ്പാർട്ടി കൊഴുക്കുകയും ചെയ്തു. പക്ഷേ തങ്ങളുടെ മകന് ഒരു വധുവിനെ കണ്ടെത്താൻ മാത്രം അജയിന്റെ പിതാവിനു കഴിഞ്ഞില്ല.

“ എന്റെ മകൻ പഠനവൈകല്യമുള്ളതുമൂലം ഭിന്നശേഷിയുള്ളയാളാണ്. അവന്റെ ചെറുപ്പത്തിൽ തന്നെ അവന്റെ അമ്മ മരിച്ചുപോയി. വിവാഹ പാർട്ടികൾ അവനു വലിയ ഇഷ്ടമാണ്. ‘എന്റെ വിവാഹം എപ്പോഴാണെ’ന്ന അവന്റെ ചോദ്യത്തിനു മറുപടി കൊടുക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. ഭിന്നശേഷിയുള്ള അവനു ഒരു വധുവിനെ കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചിട്ട് നടന്നതുമില്ല. അങ്ങനെയാണ് അവന്റെ ആഗ്രഹം സാധിക്കാൻ വേണ്ടി ഇത്തരത്തിൽ ഒരു വിവാഹപ്പാർട്ടി ഞങ്ങൾ സംഘടിപ്പിച്ചത്”

അജയിന്റെ പിതാവ് വിഷ്ണു ബറോത്ത് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

തന്റെ മകന്റെ വിവാഹപ്പാർട്ടിയിൽ പങ്കെടുത്തതിനു ശേഷം അജയിന്റെ വാശി കൂടിയെന്നും വിവാഹം വേണമെന്ന് നിർബ്ബന്ധം പിടിക്കുകയായിരുന്നുവെന്നും അജയിന്റെ പിതൃസഹോദരനായ കമലേഷ് ബറോത്ത് പറയുന്നു.

ഒടുവിൽ അജയിന്റെ പിതാവ് ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്നപ്പോൾ കുടുംബാംഗങ്ങളെല്ലാം അദ്ദേഹത്തിനൊപ്പം നിൽക്കുകയായിരുന്നുവെന്നും കമലേഷ് പറയുന്നു. എല്ലാവർക്കും ക്ഷണക്കത്ത് കൊടുത്ത് എല്ലാ ആർഭാടങ്ങളോടും ചടങ്ങുകളോടും കൂടി വിവാഹം നടത്തുകയായിരുന്നു. അജയിന്റെ സന്തോഷത്തിനാണ് തങ്ങളുടെ കുടുംബം പ്രാധാന്യം കൊടുത്തതെന്നും കമലേഷ് പറയുന്നു.

കടപ്പാട്: എഎൻഐ
ചിത്രങ്ങൾ: എഎൻഐ