മമത ബാനര്‍ജിയ്ക്ക് മുന്നില്‍ ‘മുട്ടുമടക്കി’ ബിജെപി; അമിത് ഷായുടെ റാലി വേണ്ടെന്ന് വച്ചു; ‘എന്നെ അറസ്റ്റു ചെയ്യൂ’ എന്ന് വെല്ലുവിളിച്ച് അമിത് ഷാ

single-img
13 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വീണ്ടും അമിത് ഷായുടെ ഹെലികോപ്റ്റര്‍ താഴെയിറക്കാന്‍ അനുമതി കൊടുക്കാതെ പശ്ചിമ ബംഗാള്‍. ഹെലികോപ്റ്റര്‍ ഇറങ്ങാനും സംഘം ചേരാനുമുള്ള അനുമതി നിഷേധിച്ചതോടെ ബിജെപി ജാദവ്പൂരില്‍ നടത്താനിരുന്ന അമിത് ഷായുടെ റാലി വേണ്ടെന്ന് വച്ചതായി ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന്റെ പ്രചാരണത്തിനായി റാലി നടത്താന്‍ അമിത് ഷാ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഹെലികോപ്റ്റര്‍ ഇറങ്ങാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നേരത്ത അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് തദ്ദേശീയ അധികൃതര്‍ നിരസിക്കുകയായിരുന്നു.

നേരത്തെ, മാല്‍ഡയിലും അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറങ്ങാനുള്ള അനുമതി ബംഗാളില്‍ നിഷേധിച്ചിരുന്നു. എന്നാല്‍, അവസാന നിമിഷം മാല്‍ഡയില്‍ റാലി നടത്താന്‍ അമിത് ഷായ്ക്ക് അനുമതി നല്‍കുകയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹെലികോപ്റ്റര്‍ ഇറക്കുന്നത് പ്രായോഗികമല്ലെന്ന് കാണിച്ചാണ് അന്ന് അനുമതി നിഷേധിച്ചത്.

അതേസമയം, ജാദവ്പൂരില്‍ ഹെലികോപ്ടറില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. ബി.ജെ.പിയെ ഭയന്നിട്ടാണ് മമതാ ബാനര്‍ജി റാലിയ്ക്ക് അനുമതി നല്‍കാത്തതെന്നു അദ്ദേഹം ആരോപിച്ചു.

‘പശ്ചിമബംഗാളില്‍ ആരും ജയ് ശ്രീറാം എന്നു പറയേണ്ടെന്നാണ് മമതാ ദീദി പറയുന്നത്. ഇവിടെ നിന്ന് ഞാനിത് പറയും. ഇവിടെ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയശേഷവും പറയും. എന്നെ അറസ്റ്റു ചെയ്യാനുള്ള ധൈര്യമുണ്ടോ, മമതാ ബാനര്‍ജിയെ ഞാന്‍ വെല്ലുവിളിക്കുന്നു.’ എന്നാണ് അമിത് ഷാ പറഞ്ഞത്.

പശ്ചിമബംഗാള്‍ ജനതയ്ക്ക് മോദി സര്‍ക്കാര്‍ നല്‍കിയ നേട്ടങ്ങളെ മമതാ ബാനര്‍ജി തടസപ്പെടുത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു. ‘മോദി സര്‍ക്കാറിന്റെ ഒരു പദ്ധതിയുടെ ഗുണഫലവും ബംഗാളിന് മമതാ ദീദി നല്‍കുന്നില്ല. ആ പദ്ധതികള്‍ ഇവിടെ ആരംഭിച്ചാല്‍ മോദിക്ക് ബംഗാളില്‍ കുറേക്കൂടി ജനസമ്മിതിയുണ്ടാവുമെന്ന് ഭയന്നാണിത്.’ അമിത് ഷാ ആരോപിച്ചു.