പശ്ചിമ ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കും; പ്രകാശ് കാരാട്ടിനോട് സിപിഎം വിശദീകരണം തേടി
ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കും എന്ന വിവാദ പരാമര്‍ശത്തില്‍ പ്രകാശ് കാരാട്ടിനോട് സിപിഎം വിശദീകരണം തേടി. ബിജെപിക്ക് നേട്ടമുണ്ടാകും എന്ന് ഒരു മലയാളം ചാനലിൽ നല്‍കിയ അഭിമുഖത്തില്‍ കാരാട്ട് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. അമിത് ഷാ പറയുന്നത് പോലെ 23 സീറ്റൊന്നും നേടില്ലെങ്കിലും ബിജെപി ഇത്തവണ കൂടുതല്‍ സീറ്റ് നേടാന്‍ സാധ്യതയുണ്ട് എന്ന് കാരാട്ട് പറഞ്ഞിരുന്നു.
ബംഗാൾ പാർട്ടി സെക്രട്ടറി സൂര്യകാന്ത്മിശ്ര ഇതിനെതിരെ കടുത്ത അതൃപ്തിയും പ്രതിഷേധവും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കാരാട്ടില്‍ നിന്ന് വിശദീകരണം തേടിയത്. വിഷയത്തിൽ കാരാട്ട് വിശദീകരണം നല്‍കിയതായും ബംഗാളില്‍ തൃണമൂലും ബിജെപിയും ഒത്തുകളിക്കുകയാണ് എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്ന് കാരാട്ട് പറഞ്ഞതായും സൂര്‍ജ്യകാന്ത മിശ്ര പറയുന്നു.
തെരഞ്ഞെടുപ്പിൽ ബംഗാളില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ കാരാട്ടിനോട് ഇക്കാര്യം നേരിട്ട് സംസാരിച്ചിരുന്നു. ബംഗാളില്‍ ഇക്കുറി ബിജെപിക്ക് ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിയില്ല എ്ന്നും സിപിഎം കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ നേടുമെന്നും സൂര്‍ജ്യകാന്ത് മിശ്ര പറഞ്ഞു. കോണ്‍ഗ്രസിന് സംസ്ഥാനത്തുനിന്നും 100 സീറ്റ് പോലും ഇത്തവണ കിട്ടില്ല എന്നാണ് കരുതുന്നത് എന്നും പ്രകാശ് കാരാട്ട് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള ധാരണയും പാടില്ല എന്ന കാരാട്ട് അടക്കമുള്ളവരുടെ നിലപാടുകള്‍ ഹൈദരാബാദില്‍ ചേര്‍ന്ന സിപിഎമ്മിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് തിരുത്തിയിരുന്നു.