ഈഴവരെ ഉപയോഗിച്ചശേഷം കരിമ്പിൻ ചണ്ടിപോലെ വലിച്ചെറിയുമെന്ന് അറിയാമായിരുന്നതിനാലാണ് ശബരിമല സമരത്തിന് ചാടിപുറപ്പെടാതിരുന്നത്: വെള്ളാപ്പള്ളി നടേശൻ
പലരും പലതിനും സമുദായ അംഗങ്ങളെ ഉപയോഗിച്ചശേഷം കരിമ്പിൻ ചണ്ടിപോലെ വലിച്ചെറിയുമെന്ന് അറിയാമായിരുന്നതിനാലാണ് ശബരിമല സമരത്തെ പിന്തുണക്കാതിരുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. സി കേശവനെയും ആർ ശങ്കറെയും കെ ആർ ഗൗരിയമ്മയെയും അച്യുതാനന്ദനെയും ഒടുവിൽ പിണറായി വിജയനെയും വരെ ജാതിപറഞ്ഞും തൊഴിൽ പറഞ്ഞും ആക്ഷേപിക്കാനും അതുവഴി നശിപ്പിക്കാനുമുള്ള ചിലരുടെ ശ്രമം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്‌മെന്റ് രാമപുരത്ത് സംഘടിപ്പിച്ച ഏകദിന നേതൃപഠന ക്യാമ്പ് ‘ഏകലവ്യ 2019’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈഴവർ വികാരജീവികളായതിനാലാണ് ശബരിമല സമരത്തിന് പിന്തുണ നൽകാൻ ആവശ്യപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പിനെക്കാൾ ഈഴവ സമുദായത്തിന് ആവശ്യം അധികാരത്തിനുളള ഉറപ്പാണ്.സമുദായത്തിൽ കുറെ തൊഴിലുറപ്പ് ആളുകളെ മാത്രം സൃഷ്ടിച്ചതുകൊണ്ട് കാര്യമില്ല. ഭരണത്തിൽ പങ്കാളിത്തം കിട്ടണം. അല്ലാതെ വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമല്ല സമുദായമെന്ന് ഓരോരുത്തരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
വോട്ട്ബാങ്ക് രാഷ്ട്രീയമാണ് ഇന്നുള്ളത്. ആദർശ രാഷ്ട്രീയത്തിന് പകരം ജാതിരാഷ്ട്രീയം കൊടികുത്തിവാഴുകയാണ്. യഥാർഥ മതേതരത്വത്തിന് പകരം എല്ലാ രാഷ്ട്രീയ കക്ഷികളും മൈക്ക് കെട്ടി മതേതരത്വം പറഞ്ഞ് സമുദായത്തെ കബളിപ്പിക്കുകയാണ്. മാറി ഭരിച്ച സർക്കാറുകളൊക്കെ ശ്രീനാരായണീയരോട് ചതിയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.