കോഴിക്കോട് ലഹരിമരുന്ന് വേട്ട; മാനസിക രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുമായി വിതരണം ചെയ്യുന്നയാൾ പിടിയിൽ
കോഴിക്കോട് നടന്ന ലഹരിമരുന്ന് വേട്ടയിൽ 180 മയക്കുമരുന്ന് ഗുളികകളും 270 പാക്കറ്റ് ഹാൻസുമായി കോഴിക്കോട് വെള്ളയിൽ സ്വദേശിയായ നാലുകുടിപറമ്പ് ഫാത്തിമ മൻസിലിൽ ജംഷീറിനെ വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നഗരത്തിലെ ഭവിവിധ പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽക്കുന്നയാളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.
ബീച്ച് റോഡിന്റെ സമീപമുള്ള ലയണ്‍സ് പാർക്കിനടുത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. ഈ സമയത് ഇയാളുടെ കയ്യിൽ മാനസിക രോഗികളിൽ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്ന ഒരു തരം ഹിപ്നോട്ടിക് ഡ്രഗ്ഗായ നിരോധിക്കപ്പെട്ട നൈട്രോസെപാം ലഹരി ഗുളികകളുണ്ടായിരുന്നു.
കോഴിക്കോട് ബീച് കേന്ദ്രീകരിച്ചുകൊണ്ട് ലഹരി മരുന്നിന്റെ അമിതമായ ഉപയോഗം ഉണ്ടെന്ന് സിറ്റി പോലീസ് ചീഫ് എ വി ജോർജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങൾ നാർക്കോട്ടിക് സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു.