യുദ്ധഭീതി ?: ഗള്‍ഫ് രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി അമേരിക്കയുടെ പുതിയ നീക്കം; യുദ്ധവിമാനങ്ങളും പടക്കപ്പലുകളും വിന്യസിച്ചു

single-img
11 May 2019

ഇറാന്‍ അമേരിക്ക സായുധ നീക്കങ്ങളില്‍ ആശങ്കയിലായി വീണ്ടും പശ്ചിമേഷ്യ. ഇറാനെ ലക്ഷ്യം വച്ച് അമേരിക്ക യുദ്ധവിമാനങ്ങളെ വിന്യസിച്ചു. എബ്രഹാം ലിങ്കണ്‍ എന്ന പടക്കപ്പല്‍ അയച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. ബി 52 ബോംബര്‍ വിമാനങ്ങളാണ് ഇറാന് സമീപത്തായി തമ്പടിക്കുക. ഖത്തറിലെ അല്‍ ഉബൈദ് വ്യോമ താവളത്തില്‍ ബോംബര്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ വ്യോമസേന പുറത്തുവിട്ടു.

മിഡില്‍ ഈസ്റ്റിനെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്ന യുഎസ് നീക്കമാണ് കഴിഞ്ഞ ഒരാഴ്ചയായി കാണാന്‍ കഴിയുന്നത്. ഇറാനു ശക്തമായ മുന്നറിയിപ്പ് നല്‍കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ നാവിക സേനയുടെ ഒട്ടുമിക്ക കപ്പലുകളും മിഡില്‍ ഈസ്റ്റ് ഭാഗത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

ഇറാനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ എബ്രഹാം ലിങ്കണ്‍ പടക്കപ്പല്‍ അമേരിക്ക ഇറാന് സമീപം വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോംബര്‍ വിമാനങ്ങള്‍ കൂടി ഇറാനെ ലക്ഷ്യം വെച്ച് അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചത്.

ഇറാന്‍ തീരത്തു പാട്രിയോട്ട് ആന്റി–മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ഉത്തരവിട്ടു കഴിഞ്ഞു. വെള്ളിയാഴ്ച പുറത്തുവന്ന പെന്റഗണില്‍ നിന്നുള്ള കുറിപ്പിലാണ് മിഡില്‍ ഈസ്റ്റിലെ നീക്കങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത്.

യുഎസ്എസ് ആര്‍ലിങ്ടണ്‍, സാന്‍ അന്റോണിയോ–ക്ലാസ് ട്രാന്‍സ്‌പോര്‍ട്ട് കപ്പല്‍ എന്നിവയോടൊപ്പം പാട്രിയോട്ട് മിസൈലുകളും വിന്യസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ്എസ് ആര്‍ലിങ്ടണ്‍ യൂറോപ്പില്‍ നിന്നാണ് എത്തുന്നത്.

ഇറാനു സമീപമുള്ള രാജ്യങ്ങളിലെ യുഎസ് സൈനികരോടും സജ്ജരമാകാന്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ അത്യാധുനിക പോര്‍വിമാനം ബോംബറുകളും എബ്രഹാം ലിങ്കണ്‍ പടക്കപ്പലും നേരത്തെ തന്നെ തന്നെ വിന്യസിച്ചിരുന്നു.

ഒബാമ സര്‍ക്കാരും ഇറാന്‍ ഭരണകൂടവും തമ്മിലുള്ള ആണവകരാറില്‍ നിന്ന് ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഇറാന്റ കൈവശമുള്ള അണുവായുധ ശേഖരം കൂടുതല്‍ അന്താരാഷ്ട്ര പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഒപ്പം ഇറാന്‍ സൈന്യത്തിന്റെ ഭാഗമായുള്ള റെവല്യൂഷന്‍ ഗാര്‍ഡിനെ നിരോധിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഇക്കാര്യങ്ങള്‍ ഇറാന്‍ തള്ളി. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇറാനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഇറാനില്‍ നിന്നുള്ള ക്രൂഡ്ഓയില്‍ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.