കാറിനകത്ത് എസിയില്‍ ഗംഭീര്‍; പ്രചാരണം ഡ്യൂപ്പിനെ വച്ച്; ബിജെപിയെ കുരുക്കിലാക്കി ചിത്രം പുറത്ത്

single-img
11 May 2019

കിഴക്കന്‍ ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ പുതിയ ആരോപണവുമായി ആംആദ്മി പാര്‍ട്ടി. വാഹന പ്രചാരണ ജാഥയില്‍ വോട്ടര്‍മാരെ കൈവീശി അഭിവാദ്യം ചെയ്യാന്‍ അപരനെ ഇറക്കിയ ശേഷം കാറിനകത്ത് ഗംഭീര്‍ യാത്ര ചെയ്യുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗംഭീര്‍ ജനങ്ങളെ വഞ്ചിക്കുന്നുവെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ രംഗത്തെത്തി.

ഗംഭീര്‍ കാറിനുള്ളില്‍ ഇരിക്കുകയും രൂപസാദൃശ്യമുള്ളയാള്‍ വാഹനത്തിന് മകളില്‍ നിന്ന് കൈവീശി കാണിക്കുന്നതുമാണ് ചിത്രത്തില്‍. സിനിമകളില്‍ ആക്ഷന്‍ രംഗങ്ങള്‍ക്കും ക്രിക്കറ്റില്‍ റണ്ണര്‍ക്ക് പകരവും അപരനെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് ഇതാദ്യമായിരിക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്.

അതേസമയം ആരോപണത്തിനോട് ഗൗതം ഗംഭീര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗൗതം ഗംഭീര്‍ കാറിലാണെന്നുള്ള കാര്യം ജനങ്ങള്‍ക്ക് അറിയാമായിരുന്നെന്നും അതിനാലാണ് അവര്‍ ഫോട്ടോയെടുക്കുന്നതെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ട്വിറ്ററില്‍ വാദിക്കുന്നത്.

ഗൗതം ഗംഭീര്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ചുകൊണ്ട് നോട്ടീസുകള്‍ വിതരണം ചെയ്തുവെന്ന് കഴിഞ്ഞദിവസം എ.എ.പി ആരോപിച്ചിരുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ എ.എ.പി സ്ഥാനാര്‍ത്ഥിയായ അതിഷിയെ അധിക്ഷേപിച്ച് നോട്ടീസ് വിതരണം ചെയ്‌തെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം ഗംഭീര്‍ തള്ളിയിരുന്നു. ആരോപണം ഉന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള എ.എ.പി നേതാക്കള്‍ക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.