പീഡന കേസിലെ പ്രതിയായ ഭർത്താവിന് ജാമ്യം നൽകരുതെന്ന് ഭാര്യ കോടതിയിൽ: അയാൾ ഇനിയും മറ്റു സ്ത്രീകളെ പീഡിപ്പിക്കും
പീഡന കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന ആവശ്യവുമായി ഭാര്യ കോടതിയിൽ. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ റിയല്‍ എസ്റ്റേറ്റ് വ്യവസായി രാധാകൃഷ്ണന്റെ (37) ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഭാര്യയാണ് കോടതിയെ സമീപിച്ചത്. ജാമ്യം ലഭിച്ചാല്‍ മറ്റു സ്ത്രീകളെ പീഡിപ്പിക്കുന്നത് ഇയാള്‍ തുടരുമെന്നും അവർ കോടതിയെ അറിയിച്ചു.
തമിഴ്‌നാട് ഇറോഡ് ജില്ലയിലെ കോടതിയിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് ഒട്ടേറെ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചാല്‍ ഇനിയും ഇത് തുടരും. അതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് ഭാര്യ കോടതിയെ അറിയിച്ചത്. താൻ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുന്ന കാര്യവും അവർ കോടതിയെ അറിയിച്ചു.
കോളെജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ നാലു വര്‍ഷമാണ് രാധാകൃഷണന്‍ പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതാണ് ഇയാള്‍ അറസ്റ്റിലാകാൻ കാരണം. പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് വീണ്ടും വഴങ്ങാന്‍ പ്രേരിപ്പിച്ചത്. രണ്ടു തവണ ഗര്‍ഭഛിദ്രം നടത്തിയതായും പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണന്റെ സുഹൃത്തിന്റെ ഭാര്യയും തന്നെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയുമായി രംഗത്തെത്തുകയായിരുന്നു.