അമ്മയുടെ സുഹൃത്ത് ഏഴു വയസ്സുകാരനെ മര്‍ദിച്ചു കൊന്ന സംഭവം; കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു
തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ മര്‍ദിച്ചു കൊന്ന കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റിൽ. അമ്മയുടെ പങ്കാളി അരുണ്‍ ആനന്ദാണ് ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. അമ്മയ്ക്കെതിരെ കുറ്റകൃത്യം മറച്ചുവെക്കല്‍, തെളിവ് നശിപ്പിക്കല്‍, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പ്രതിയെ സഹായിച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
മർദനം നടന്ന് പത്തുദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ സഹോദരനായ നാലുവയസ്സുകാരന്‍ സോഫയില്‍ മൂത്രമൊഴിച്ചതിനാണ് പ്രതിയായ അരുണ്‍ ആനന്ദ് ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചത്. കാലില്‍ പിടിച്ച് ഭിത്തിയില്‍ അടിച്ചതിനെ തുടര്‍ന്ന് തലയോട്ടി പൊട്ടിയ നിലയിലായിരുന്നു കുട്ടി.
കുട്ടിയെ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയ അരുണിനെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. ഇളയ കുട്ടിയെയും അരുണ്‍ മര്‍ദിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം രാത്രി കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തു ഭക്ഷണം കഴിക്കാന്‍ പോയ അമ്മയും അരുണും തിരിച്ചുവന്ന ശേഷമാണ് മൂത്ത കുട്ടിയെ മര്‍ദിച്ചത്.