ഗൂഢമായ ആവാസ വ്യവസ്‌ഥയിൽ‍ ജീവിക്കുന്ന ഭൂഗർ‍ഭജല വരാലിനെ ലോകത്ത്‌ ആദ്യമായി കേരളത്തിൽ‍ കണ്ടെത്തി

single-img
10 May 2019

ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന അപൂർവയിനം വരാൽമത്സ്യത്തെ ലോകത്തിൽ ആദ്യമായി കേരളത്തിൽ കണ്ടെത്തി. കേരളാ ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ. രാജീവ് രാഘവൻ ഉൾപ്പെട്ട പഠനസംഘമാണ് സ്‌നേക‌്ഹെഡ‌് അഥവാ വരാൽ കുടുംബത്തിൽപ്പെട്ട പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്.

ബ്രട്ടീഷ് നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞനും പ്രമുഖ ഫിഷ് ടാക്‌സോണമിസ്റ്റുമായ ഡോ. റാൽഫ് ബ്രിറ്റ്‌സ് നയിക്കുന്ന പഠനസംഘത്തിൽ കുഫോസിലെ ഗവേഷക വിദ്യാർഥിയായ വി കെ അനൂപും അംഗമാണ്. പുതിയ ഇനം വരാൽ മത്സ്യ ഇനത്തെ കണ്ടെത്തിയ വിവരം ന്യൂസിലൻഡിൽനിന്നിറങ്ങുന്ന ഇന്റർനാഷണൽ അനിമൽ ടാക്‌സോണമി ജേർണലായ സൂടാക്‌സയുടെ പുതിയ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗോലം സ്‌നേക് ഹെഡ് എന്നാണ് പുതിയ മത്സ്യ ഇനത്തിന‌് ഇംഗ്ലീഷിൽ പേരിട്ടിരിക്കുന്നത്. ഇതിന്റെ ശാസ്ത്രനാമം അനിക്മാചന ഗോലം. ഇത് പുതിയ മത്സ്യ ഇനം മാത്രമല്ല, വരാൽകുടുംബത്തിലെ തന്നെ പുതിയൊരു വർഗംകൂടിയാണെന്ന് ഡോ. റാൽഫ് ബ്രിറ്റ്‌സ് പറയുന്നു.

മലപ്പുറം ജില്ലയിൽ വേങ്ങരയിലുള്ള അജീറിന്റെ നെൽവയലിൽനിന്നാണ് പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ആഗസ‌്തിൽ കേരളത്തിലുണ്ടായ പ്രളയത്തിൽ ശക്തമായ കുത്തൊഴുക്കിൽ സ്വാഭാവിക ആവാസവ്യവസ്ഥയായ ഭൂഗർഭ ജല അറയിൽനിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ് സാധ്യതയെന്ന് ഡോ. രാജീവ് രാഘവൻ പറയുന്നു. ഈ മത്സ്യത്തിന് ഏകദേശം 9.2 സെന്റി മീറ്റർ നീളമുണ്ട്.

കേരളത്തിൽ സാധാരണയായി കാണുന്ന വരാൽ ഇനങ്ങൾ ഉൾപ്പെടെ സ്‌നേക‌്ഹെഡ് വർഗത്തിൽ ഇതുവരെ 50 ഇനത്തെയാണ് ലോകത്താകമാനം കണ്ടെത്തിയിട്ടുള്ളത്. പ്രധാനമായും വടക്കെ അമേരിക്ക, ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. തിമിംഗലങ്ങളെ പോലെ ജലോപരിതലത്തിൽനിന്ന് വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവയ‌്ക്ക്. അതിനാൽ വെള്ളമില്ലാത്ത അവസ്ഥയിൽ കരയിൽ ആഴ്ചകളോളം ജീവിക്കാൻ വരാൽ മത്സ്യങ്ങൾക്ക് കഴിയും. എന്നാൽ, ഇപ്പോൾ കണ്ടെത്തിയ പുതിയ ഇനം വരാൽ ഭൂഗർഭജല അറകളും ഭൂഗർഭ ജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ള മത്സ്യമാണ്. അതിനാൽ ഇവയ്ക്ക് ജലോപരിതലത്തിൽനിന്ന് ശ്വസിക്കാനുള്ള കഴിവുമില്ല.