സൗദിയിൽ പ്രവാസികള്‍ക്ക് ഇനിമുതൽ വീട് വാങ്ങാൻ അവസരം ഒരുങ്ങുന്നു; ഗ്രീൻ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസരേഖ അനുവദിക്കും
റിയാദ്: സൗദിയിൽ ഇനിമുതൽ പ്രവാസികള്‍ക്ക് സ്വന്തം പേരിൽ വീടുകളും വാഹനങ്ങളും സ്വന്തമാക്കുന്നതിന് അവസരം ഒരുങ്ങുന്നു. സൗദിയിൽ താമസിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് സ്പോൺസര്‍ഷിപ്പ് ആവശ്യമില്ലാത്ത പുതിയ വിസ സമ്പ്രദായത്തിന് ശൂറാ കൗൺസിൽ അംഗീകാരം നല്‍കി. ഇതോടെ നിലവിൽ വിദേശികള്‍ക്ക് സൗദിയിൽ ദീര്‍ഘകാല താമസത്തിനുള്ള വിസ അനുവദിക്കുന്നതിനുള്ള തടസ്സം നീങ്ങി.
പുതിയ തീരുമാനത്തിലൂടെ സൗദിയിൽ പ്രവാസികള്‍ക്ക് ഗ്രീൻ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസരേഖ അനുവദിക്കാനാണ് നീക്കം. ഇത് പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസികള്‍ക്ക് സ്വന്തം പേരിൽ വീടുകളും വാഹനങ്ങളും വാങ്ങാമെന്ന് മാത്രമല്ല, സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യാനും ഇഷ്ടം പോലെ ജോലി മാറാനും സാധിക്കും. ഇതിനുപുറമെ രാജ്യത്തു നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്തുപോകുകയും തിരിച്ചു വരികയും ചെയ്യാം.
വീടുകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിസിറ്റിങ് വിസ എടുക്കാനുമുള്ള സൗകര്യവും ഇതോടെ യാഥാര്‍ത്ഥ്യമാകും. സൗദി വിമാനത്താവളങ്ങളിൽ സ്വദേശികള്‍ക്കായുള്ള പ്രത്യേക കൗണ്ടറുകളും ഉപയോഗിക്കാം.
ദീര്‍ഘകാല വിസയ്ക്കായി അപേക്ഷിക്കാൻ പ്രായം 21 വയസ്സിൽ കുറയാൻ പാടില്ലെന്നാണ് ചട്ടം. സൗദിയിൽ ജീവിക്കാൻ അനുസൃതമായ സാമ്പത്തികസ്ഥിതിയുണ്ടെന്നും കുറ്റകൃത്യങ്ങളിൽ മുൻപ് പങ്കില്ലെന്നും തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. ഇപ്പോൾ സൗദിയിൽ ജോലി ചെയ്യുന്നവര്‍ അപേക്ഷിക്കുമ്പോള്‍ നിയമാനുസൃതമായ താമസരേഖയും ഹാജരാക്കണം.