രാജീവ്ഗാന്ധി വധക്കേസ് പ്രതികൾക്ക് മോചനത്തിനുള്ള വഴി തുറക്കുന്നു
മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസ് പ്രതികൾക്ക് മോചനത്തിനുള്ള വഴി തുറക്കുന്നു. പ്രതികളെ നാളെവിട്ടയയ്‌ക്കുന്നതിനെതിരെ സ്ഫോടനത്തിലെ ഇരകളുടെ കുടുംബങ്ങൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. എല്ലാവിഷയങ്ങളും ഭരണഘടനാബെഞ്ച് നേരത്തെ പരിശോധിച്ചതാണെന്ന് വ്യക്തമാക്കിയാണ് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ഇതോടെ രാജീവ് വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന ഏഴ് പ്രതികളുടെ മോചനത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. പ്രതികളായ പേരറിവാളൻ, ശാന്തൻ, മുരുകൻ, നളിനി, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരാണ് ജയിലിൽ കഴിയുന്നത്.
കഴിഞ്ഞവർഷം പേരറിവാളന്റെ ദയാഹർജി ഗവർണർ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇരകളുടെ കേസ് സുപ്രീംകോടതിയിൽ നിൽക്കുന്നതിനാൽ തീരുമാനം വൈകുകയായിരുന്നു. പ്രധാനമന്ത്രിയെ പോലൊരാളെ വധിച്ചവരെ വെറുതെ വിടാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാടും കോടതി തള്ളിയിരുന്നു.