കെഎം മാണി പോയത് മുറിവുണങ്ങാത്ത മനസുമായി; പിജെ ജോസഫിനെ പഴിചാരി കേരളാ കോണ്‍ഗ്രസ് മുഖപത്രം

single-img
10 May 2019

പി.ജെ. ജോസഫിനും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മാസിക പ്രതിച്ഛായ. മുറിവുണങ്ങാത്ത മനസുമായാണ് കെ.എം.മാണി മടങ്ങിയതെന്ന് പ്രതിച്ഛായയില്‍ ലേഖനം. ബാര്‍ കോഴ വിവാദത്തില്‍ അന്വേഷണം നീട്ടി കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു.

മന്ത്രിസഭയില്‍ നിന്ന് ഒരുമിച്ച് രാജി വയ്ക്കാമെന്ന നിര്‍ദ്ദേശം മാണി മുന്നോട്ട് വച്ചെങ്കിലും പി.ജെ. ജോസഫ് തയ്യാറായില്ല. പിന്നീട് മാണിക്ക് ഒറ്റക്ക് രാജി വക്കേണ്ടി വന്നെന്നും ലേഖനത്തില്‍ പറയുന്നു. മന്ത്രിസഭയെ പുറത്തു നിന്ന് പിന്തുണക്കാമെന്നു നിര്‍ദ്ദേശം വച്ചതിനെ ജോസഫ് എന്തുകൊണ്ട് എതിര്‍ത്തുവെന്നത് ദുരൂഹമെന്നും ലേഖനത്തിലുണ്ട്. പത്രാധിപര്‍ കുര്യാസ് കുമ്പളക്കുഴിയുടേതാണ് ലേഖനം.

തരം കിട്ടിയാല്‍ മാണിയെ തകര്‍ക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്. ‘കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവര്‍’ എന്നാണ് ഇത്തരക്കാരെ കെഎം മാണി വിശേഷിപ്പിച്ചിരുന്നതെന്നും പ്രതിച്ഛായ പറയുന്നു. അമ്പത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബാര്‍ കോഴക്കേസ് ശത്രുക്കള്‍ക്ക് മുന്നില്‍ വീണു കിട്ടുന്നത്. ഉറഞ്ഞു തുള്ളിയ ശത്രുക്കള്‍ക്കിടയില്‍ നിന്ന് ‘ഹാ ബ്രൂട്ടസേ നീയും’ എന്ന് സീസറെ പോലെ നിലവിളിക്കാനെ കെഎം മാണിക്ക് കഴിഞ്ഞുള്ളു എന്നും ലേഖനം പറയുന്നു.

ബാര്‍ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ട 2014 ഒക്ടോബര്‍ 31 ന് കെഎം മാണി എന്ന രാഷ്ട്രീയ അതികായന്റെ കൊടിയിറക്കം തുടങ്ങിയെന്നും ലേഖനം എടുത്ത് പറയുന്നുണ്ട്. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പല ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും നേതാവിനെ ലക്ഷ്യമിട്ടുള്ള നീക്കം ഇതാദ്യമായിരുന്നു. ‘ഇടയനെ അടിക്കുക ആടുകള്‍ ചിതറട്ടെ’ എന്ന തന്ത്രമാണ് രാഷ്ട്രീയ എതിരാളികള്‍ പയറ്റിയത് .

വേണ്ടിവന്നാല്‍ മന്ത്രി സ്ഥാനം രാജി വച്ച് പ്രതിഷേധിക്കാമെന്നും മന്ത്രിസഭയെ പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും കെഎം മാണിയും കേരളാ കോണ്‍ഗ്രസിനെ സ്‌നേഹിച്ചിരുന്നവരും മുന്നോട്ടു വച്ചു. അപ്പോള്‍ ഔസേപ്പച്ചന്‍ സമ്മതിക്കുമോ എന്നായിരുന്നു കെഎം മാണിയുടെ സന്ദേഹം. സാറു പറഞ്ഞാല്‍ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ അതുണ്ടായില്ലെന്നും അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും പ്രതിച്ഛായ പറയുന്നു.

ബാര്‍ കോഴക്കേസിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കും ലേഖനത്തില്‍ പരോക്ഷ വിമര്‍ശനമുണ്ട്. നാല്‍പത്തഞ്ച് ദിവസത്തിനകം ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്ന ഉറപ്പില്‍ തുടങ്ങിയ ബാര്‍കോഴ വിജലന്‍സ് അന്വേഷണം നീണ്ടു പോയതില്‍ ചതിയുണ്ടായിരുന്നോ എന്ന് അറിയില്ല. പക്ഷെ എന്നെ ജയിലിലടക്കാനാണോ നീക്കമെന്ന് ഒരിക്കല്‍ കെഎം മാണി പൊട്ടിത്തെറിച്ചെന്നും ലേഖനം പറയുന്നു. ബാര്‍ കോഴ വിവാദം സത്യവും മിഥ്യയും എന്ന പേരില്‍ കേരളാ കോണ്‍ഗ്രസ് പുറത്തിറക്കുന്ന പുസ്തകത്തിലെ ഒരധ്യായമാണ് പ്രതിച്ഛായയില്‍ ലേഖനമായി ഉള്‍പ്പടുത്തിയിട്ടുള്ളത്.