കൊച്ചി: അർദ്ധരാത്രിയിൽ കാർ ആക്രമിച്ച് ആറുകോടി രൂപയുടെ സ്വർണ്ണം കവർന്നു
കൊച്ചിയിൽ അർദ്ധരാത്രിയിൽ വൻ കവർച്ച. കാർ ആക്രമിച്ച അക്രമികൾ ആറുകോടി രൂപ വിലവരുന്ന സ്വർണ്ണം കൊള്ളയടിച്ചു.
ഇന്നലെ അർദ്ധരാത്രി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ആലുവ ഇടയാറിലെ സിആർജി മെറ്റൽസ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ട് പോയ 22.5 കിലോ സ്വർണ്ണമാണ് കവർന്നത്. സ്വർണ്ണവുമായി പോയ കാറിന്റെ പിന്നിൽ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം സിആർജി മെറ്റൽസ് കമ്പനിയുടെ മുന്നിലെത്തിയപ്പോൾ കാറിന്റെ ചില്ലുകൾ തകർത്ത് സ്വർണവുമായി കടന്നു കളയുകയായിരുന്നു. കാറിന്റെ ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന ആൾക്കും ആക്രമണത്തിൽ പരിക്കേറ്റു. 25 കിലോ സ്വർണ്ണമാണ് കാറിൽ ഉണ്ടായിരുന്നത്.
സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കമ്പനിയുടെ മുന്നിൽ വെച്ച് നടന്ന കവർച്ച ജീവനക്കാരുടെ അറിവില്ലാതെ നടക്കില്ലെന്നും പൊലീസ് സംശയിക്കുന്നു. സിആർജി കമ്പനിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഫോറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സ്വർണത്തിന്റെ സ്രോതസ്സ് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.