നിരപരാധിയുടെ മുഖം വട്ടമിട്ട് കാണിച്ച് ഗുണ്ടയെന്നും, ഉപദ്രവകാരിയെന്നും വിശേഷിപ്പിച്ചു; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ അടച്ചു പൂട്ടുമെന്ന് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അസോസിയേഷന്‍
നിരപരാധിയായ വ്യക്തിയുടെ മുഖം മുഖം വട്ടമിട്ട് കാണിച്ച് അദ്ദേഹത്തെ ഗുണ്ടയെന്നും, ഉപദ്രവാകരിയെന്നും, മറ്റും വിശേഷിപ്പിച്ച സംഭവത്തിൽ മാപ്പ് പറയാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ അടച്ചു പൂട്ടുമെന്ന് സംപ്രേക്ഷണ നിരീക്ഷണ സമിതിയായ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അസോസിയേഷന്‍മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡൽഹിയില്‍ നടന്ന റാലിയെ വിമര്‍ശിച്ചു കൊണ്ട് അര്‍ണബ് നടത്തിയ ചാനൽ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. റാലിക്ക് ശേഷം ഇത് വിവാദമായപ്പോൾ തങ്ങളുടെ റിപ്പോര്‍ട്ടറെ റാലിയില്‍ പങ്കെടുത്തവര്‍ ഉപദ്രവിച്ചു എന്നായിരുന്നു ഇതിന് റിപബ്ലിക്ക് ടി.വി നല്‍കിയ വിശദീകരണം.
വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ റിപ്പബ്ലിക് ടിവി അടച്ചു പൂട്ടാനും ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനും ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് എന്‍ബിഎസ്എ ആവശ്യപ്പെടുമെന്നും ജന്‍താകാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തന്നെ ചാനലിലൂടെ അപമാനിച്ചതില്‍ റിപ്പബ്ലിക് ടിവിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതിക്കാരന്‍ എന്‍ബിഎസ്എയെ സമീപിച്ചിരുന്നു. ഇയാളുടെ പരാതിയിൽ റിപ്പബ്ലിക് ടിവിയോട് സെപ്തംബര്‍ 7മുതല്‍ 14 വരെ ചാനലില്‍ മാപ്പ് എഴുതിക്കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ സമിതിയുടെ നിര്‍ദേശത്തെ മറികടന്ന് റിപ്പബ്ലിക് ടിവി പുനപരിശോധനാ ഹര്‍ജി നല്‍കുകയാണുണ്ടായത്. ചാനൽ നൽകിയ പുനപരിശോധനാ ഹര്‍ജി സമിതി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് പുതിയ ഭീഷണിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെപറ്റി അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് തന്‍റെ ബിസിനസ് പങ്കാളി കൂടിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള വെബ്‌സെറ്റായ മൈനാഷനോട് അര്‍ണാബ് പറഞ്ഞു.