വിശ്വാസികൾക്ക് നിർഭയം പരാതി നൽകാൻ കഴിയണം; കത്തോലിക്കാ സഭയിലെ ലൈംഗിക പീഡനപരാതികൾ കൈകാര്യം ചെയ്യാൻ കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഫ്രാൻസിസ് മാർപ്പാപ്പ

single-img
9 May 2019

കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനപരാതികൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഫ്രാൻസിസ് മാർപ്പാപ്പ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വൈദികർക്ക് നല്‍കുന്ന അപ്പോസ്തലിക സന്ദേശത്തിലൂടെയാണ് മാർപ്പാപ്പ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ സഭയുടെ കീഴിലെ വൈദിക ഗണത്തെ അറിയിച്ചിരിക്കുന്നത്. ഇത് പ്രകാരം ലൈംഗിക പീഡന പരാതികൾ സ്വീകരിക്കാൻ എല്ലാ രൂപതയിലും പ്രത്യേക സംവിധാനം വേണമെന്ന് അപ്പോസ്തലിക സന്ദേശത്തിൽ മാർപ്പാപ്പ നിർദ്ദേശിക്കുന്നു.

ഇരകളാകുന്ന വിശ്വാസികൾക്ക് നിർഭയം പരാതി നൽകാൻ കഴിയണം. പരാതി ലഭിച്ചാല്‍ കന്യാസ്ത്രീകളും വൈദികരും ഉടൻ തന്നെ അവ റിപ്പോർട്ട് ചെയ്യണം. പീഡന വിവരങ്ങള്‍ തുറന്നുപറയാൻ ഇരകൾക്ക് സൗകര്യമൊരുക്കണം. തുടര്‍ന്ന് പീഡനപരാതി ആർച്ച് ബിഷപ്പ് വത്തിക്കാനെ അറിയിക്കണം.

ലഭിക്കുന്ന പരാതികളിന്‍മേൽ അന്വേഷണം 90 ദിവസത്തിനകം പൂർത്തിയാക്കണം. എന്നാല്‍, ഇരകൾക്കെതിരെ പ്രതികാര നടപടികൾ പാടില്ലെന്നും ഒരു കാരണത്താലും പരാതി മൂടിവയ്ക്കാൻ ശ്രമിക്കരുതെന്നും മാർപ്പാപ്പ നിർദ്ദേശിക്കുന്നു. പീഡനം നടന്നാല്‍ ഏത് രാജ്യത്താണോ ആ രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും അപ്പോസ്തലിക സന്ദേശത്തിൽ നിർദ്ദേശമുണ്ട്.

പ്രധാനമായും മൂന്ന് ലൈംഗിക കുറ്റകൃത്യങ്ങളാണ് മാർപ്പാപ്പയുടെ അപ്പോസ്തലിക സന്ദേശത്തിൽ എടുത്തുപറയുന്നത്.

  1. അധികാരമോ ഭീഷണിയോ ബലമോ പ്രയോഗിച്ച് നടത്തുന്ന ലൈംഗിക ചൂഷണം.
    2.കുട്ടികളുടേയും ദുർബലരുടേയും മേൽ നടത്തുന്ന ലൈംഗിക ചൂഷണം.
  2. കുട്ടികളെ ഇരയാക്കിയുള്ള അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുക, കൈവശം വയ്ക്കുക, പ്രദർശിപ്പിക്കുക, വിതരണം ചെയ്യുക.