ആർത്തവത്തിൽ നിന്നും ആനയിലേക്ക്; നമ്മൾ എന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തും: മുരളി തുമ്മാരുകുടി

single-img
9 May 2019

ആന, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് വിലക്കിയത് വിവാദമാകുമ്പോൾ ചോദ്യവുമായി മുരളി തുമ്മാരുകുടി. സമ്പൂര്‍ണ്ണ സാക്ഷരത ഉള്ള ഒരു ജനത ആര്‍ത്തവം മുതല്‍ ആന വരെ ഉള്ള വിഷയത്തില്‍ തെരുവില്‍ അടികൂടുന്നതിനെ വിമര്‍ശിക്കുകയാണ് അദ്ദേഹം.

അടുത്തിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് ആര്‍ത്തവം. ആര്‍ത്തവകാലത്തെ പ്രശ്‌നങ്ങള്‍ മുതല്‍ ആ സമയം ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതുവരെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.  ആനയെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ച വിഷയമാണ് കത്തിക്കയറുന്നത്. ലോകം കൃത്രിമബുദ്ധിയെക്കുറിച്ചും സൗരോര്‍ജ്ജ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും തീവ്രവാദം വ്യാപിക്കുന്നതിനെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തിലെ ചര്‍ച്ചകള്‍ ആര്‍ത്തവത്തിലേക്കും ആനയിലേക്കും ചുരുങ്ങുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

മന്ത്രിമാരുടെ, കളക്ടറുടെ, പോലീസ് അധികാരികളുടെ ഒക്കെ സമയം ഈ തരം ‘പ്രശ്‌നങ്ങള്‍’ കൈകാര്യം ചെയ്യാനായി അപഹരിക്കപ്പെടുകയാണ്. എന്നാണ് നമ്മള്‍ ഒക്കെ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ എത്താന്‍ പോകുന്നത് എന്നാണ് മുരളി തുമ്മാരുകുടി ചോദിക്കുന്നത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ആര്‍ത്തവത്തില്‍ നിന്നും ആനയിലേക്ക്..

ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്.

കൃത്രിമ ബുദ്ധിയുടെ വളര്‍ച്ച ലോകമെമ്പാടും മനുഷ്യ ജീവിതത്തെ മാറ്റി മറിക്കാന്‍ പോവുകയാണ്. ഇന്ന് ലോകത്തുള്ളതിന്റെ പകുതി തൊഴിലുകളും ഇല്ലാതാകുമെന്ന് വിദഗ്ദ്ധന്മാര്‍ പ്രവചിക്കുന്നു.

കാലാവസ്ഥ വ്യതിയാനം നമ്മുടെ ചുറ്റും എത്തിയിരിക്കുന്നു. കാറ്റായി, കാട്ടുതീ ആയി, വരള്‍ച്ച ആയി, വെള്ളപ്പൊക്കം ആയി അത് നമുക്ക് സൂചനകളും മുന്നറിയിപ്പുകളും തരുന്നു. ലോകമെമ്പാടും സ്‌കൂള്‍ കുട്ടികള്‍ അവരുടെ ഭാവിക്കായി കാലാവസ്ഥ വ്യതിയാനത്തിനെതിരെ പൊരുതുന്നു.

തീവ്രവാദം നമ്മുടെ പടിവാതിക്കല്‍ എത്തി ആളുകളെ കൊന്നൊടുക്കുന്നു. സമൂഹത്തെ വിഭജിക്കുന്നു. മിനിസ്ട്രി ഓഫ് ടോളറന്‍സും സ്‌കൂളുകളില്‍ പരസ്പരം മനസ്സിലാക്കാന്‍ കഌസ്സുകളും ഒക്കെയായി ദുബായും സിംഗപ്പൂരും ഒക്കെ രാഷ്ട്ര നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ആരോഗ്യ രംഗത്തെ വിപ്ലവകരമായ പുരോഗതികള്‍ ചരിത്രത്തില്‍ ആദ്യമായി അറുപത്തി അഞ്ചു കഴിഞ്ഞവരുടെ എണ്ണം അഞ്ചു വയസ്സിന് താഴെ ഉള്ളവരുടേതിനേക്കാള്‍ കൂടുതല്‍ ആക്കിയിരിക്കുന്നു. ഇനി വരാന്‍ പോകുന്നത് വയസ്സന്മാരുടെ ലോകമാണെന്ന് ലോകം തിരിച്ചറിയുന്നു.

സൗരോര്‍ജ്ജ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ എണ്ണ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥകളെ നിഷ്പ്രഭമാക്കാന്‍ പോകുന്നു.

പുറത്തു ജോലി ചെയ്യുന്ന മലയാളികളേക്കാള്‍ കൂടുതല്‍ മറുനാട്ടുകാര്‍ കേരളത്തില്‍ ജോലിക്കെത്തുന്നു. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സാമൂഹ്യ പരിവര്‍ത്തനത്തിന്റെ പടിവാതിലില്‍ ആണ്.

നമ്മുടെ ഇന്ത്യയിലെ ഒന്നാമത്തെ നഗരവല്‍ക്കരണ നിരക്കില്‍ കേരളം ഗ്രാമങ്ങളില്‍ നിന്നൊഴിഞ്ഞു നഗരത്തിലേക്ക് കുടിയേറുന്നു.

നെല്‍പ്പാടം മുതല്‍ റബര്‍ തോട്ടം വരെ ഉള്ള കൃഷിഭൂമി തരിശായി പ്രകൃതിയിലേക്ക് മടങ്ങാന്‍ റെഡിയാകുന്നു.

െ്രെഡവര്‍ ഇല്ലാത്ത ടാക്‌സികള്‍ ലോക നഗരങ്ങളില്‍ ഓടാന്‍ തുടങ്ങുന്നു.

ചൊവ്വയിലേക്ക് ആളുകളെ വിടാനും ശൂന്യാകാശത്ത് കോളനികള്‍ തുടങ്ങാനും ലോകം ശ്രമം തുടങ്ങുന്നു.

ഈ ലോകത്ത്, ഒരു തുരുത്തില്‍, സമ്പൂര്‍ണ്ണ സാക്ഷരത ഉള്ള ഒരു ജനത ആര്‍ത്തവം മുതല്‍ ആന വരെ ഉള്ള വിഷയത്തില്‍ തെരുവിലും സമൂഹ മാധ്യമത്തിലും ടി വി ചാനലിലും അടിപിടി കൂടുന്നു.

മന്ത്രിമാരുടെ, കളക്ടറുടെ, പോലീസ് അധികാരികളുടെ ഒക്കെ സമയം ഈ തരം ‘പ്രശ്‌നങ്ങള്‍’ കൈകാര്യം ചെയ്യാനായി അപഹരിക്കപ്പെടുന്നു.

എന്നാണ് നമ്മള്‍ ഒക്കെ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ എത്താന്‍ പോകുന്നത്. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് നമ്മള്‍ എന്നാണ് അറിയാന്‍ പോകുന്നത് ?

എന്താടോ നന്നാവാത്തേ ?