തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു വേണ്ടി കെ ബി ഗണേഷ് കുമാർ രംഗത്ത്; വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ കയ്യിലെ കളിപ്പാവയായി മന്ത്രി രാജു മാറിയെന്നു വിമർശനം
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കരുതെന്ന തീരുമാനത്തിനെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ. വനംമന്ത്രി കെ രാജുവിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ് കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തിയത്. വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ കയ്യിലെ കളിപ്പാവയായി മന്ത്രി രാജു മാറിയെന്നു അദ്ദേഹം ആരോപിച്ചു.
ഉദ്യോഗസ്ഥര്‍ തീരുമാനം മാറ്റിയപ്പോള്‍ മന്ത്രി തിരുത്തിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്തത് മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കട്ട് ആന്റ് പേസ്റ്റാണിത്. അതാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഉത്സവങ്ങളും ശബരിമല വികസനവും തകിടം മറിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കാനംരാജേന്ദ്രന്‍രെ നിര്‍ദേശപ്രകാരം വിളിച്ച യോഗത്തില്‍ മന്ത്രി രാജു പറഞ്ഞ കാര്യങ്ങള്‍ അപ്പാടെ മാറ്റിയിരിക്കുകയാണ്. കൃഷിമന്ത്രി സുനില്‍കുമാര്‍, മുല്ലക്കര രത്‌നാകരന്‍, സിപിഐ അസിസ്റ്റന്‍ര് സെക്രട്ടറി പ്രകാശ് ബാബു എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞമാസം 10 ന് ചേര്‍ന്ന യോഗത്തില്‍ തെച്ചിക്കോട് രാമചന്ദ്രനെ തൃശൂര്‍ ജില്ലയ്ക്ക് പുറത്തുകൊണ്ടുപോകില്ലെന്നാണ് തീരുമാനിച്ചിരുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം എഴുന്നള്ളിക്കാമെന്ന് യോഗത്തില്‍ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിലെ തീരുമാനം പാലിക്കാന്‍ മന്ത്രി തയ്യാറായില്ല. പൂരത്തിനല്ല, പൂരത്തിലെ ഒരു ചടങ്ങിന് വേണ്ടി മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപയോഗിക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. ഏപ്രില്‍ 10 ലെ യോഗ തീരുമാനങ്ങള്‍ തിരുത്തിയതിന് തെളിവുണ്ട്. വനംവകുപ്പിന്റെ ഓഫീസുകളില്‍ ഇന്ത്യന്‍ പൗരത്വമില്ലാത്ത വിദേശികള്‍ കയറിയിറങ്ങുകയാണെന്നും ഇവരോട് ഇന്ത്യയിലെ ആനപാപ്പാന്മാര്‍ക്ക് ക്ലാസെടുക്കാന്‍ നിര്‍ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവര്‍ക്ക് എന്താണ് വനംവകുപ്പില്‍ കാര്യമെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ വനംവകുപ്പില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന പേരിലും വിദേശികള്‍ ഇടപെടുന്നു. ചില എന്‍ജിഒകള്‍ വനംവകുപ്പിനെ നിയന്ത്രിക്കുന്നുണ്ടെന്നും വലിയ ഗൂഢാലോചനയാണ് ഇതിനു പിന്നിൽ നടക്കുന്നതെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.