മോദി അറിയുന്നുണ്ടോ ?: ‘ഉജ്ജ്വല പദ്ധതി’യിലെ ആദ്യ ഉപയോക്താവ് ഇപ്പോഴും പാചകം ചെയ്യുന്നത് ചാണക വറളി ഉപയോഗിച്ച്

single-img
9 May 2019

ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് വളരെ പ്രയോജനപ്പെടുമെന്ന് കൊട്ടിഘോഷിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ല്‍ ‘ഉജ്ജ്വല പദ്ധതി’യ്ക്ക് തുടക്കമിട്ടത്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീട്ടിലും പാചക വാതക സിലിണ്ടറുകള്‍ എത്തിക്കുമെന്ന വാഗ്ദാനത്തില്‍ വലിയതോതില്‍ പരസ്യങ്ങളും പ്രചരണങ്ങളും നടത്തിയാണ് പദ്ധതി ആരംഭിച്ചത്.

എന്നാല്‍ ഉജ്ജ്വല പദ്ധതിയുടെ പരസ്യ പോസ്റ്ററുകളിലും ബാനറുകളിലും മുഖമായിരുന്ന ഗുഡ്ഡി ദേവി ഇപ്പോഴും ഉണക്ക ചാണകമാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. ഗുഡ്ഡി ദേവി ഈ പദ്ധതി പ്രകാരം പാചകവാതക സിലിണ്ടര്‍ ലഭിച്ച ആദ്യ വ്യക്തികളില്‍ ഒരാളാണ്.

പന്ത്രണ്ട് സബ്‌സിഡി സിലിണ്ടറുകളാണ് ഉജ്ജ്വല പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്കു ഒരു വര്‍ഷം ലഭിക്കുക. എന്നാല്‍ മൂന്നുവര്‍ഷം എടുത്താല്‍ പോലും തനിക്ക് പന്ത്രണ്ട് സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിയില്ലെന്നാണ് ഗുഡ്ഡി പറയുന്നത്. പാചകവാതകം സ്ഥിരം പാചകത്തിന് ഉപയോഗിക്കാന്‍ കഴിയില്ല. ചാണകവരളിയാണ് പാചകത്തിനുപയോഗിക്കുന്നത് എന്ന് ഗുഡ്ഡി പറയുന്നു.

കടുത്ത ദാരിദ്ര്യത്തിലായ ഗ്രാമ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് താങ്ങായിട്ടാണ് പദ്ധതി എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടും എന്താണ് ഗ്യാസിന്റെ വിലയെന്നാണ് ഇവര്‍ തിരിച്ചു ചോദിക്കുന്നത്. ആദ്യത്തെ കണക്ഷന്‍ കിട്ടുമ്പോള്‍ വില 520 രൂപയായിരുന്നു, എന്നാല്‍ അത് ഇപ്പോള്‍ 770 രൂപയാണ്.

770 രൂപ സിലിണ്ടറിനായി മുടക്കാന്‍ തങ്ങളുടെ പക്കലില്ലെന്നാണ് ഗുഡ്ഡി ദേവി അടക്കം ഉജ്ജ്വല പദ്ധതിയിലെ അംഗങ്ങള്‍ പറയുന്നത്. ഉജ്ജ്വല പദ്ധതിയില്‍ ഉള്ള 30 ശതമാനം ഉപയോക്താക്കള്‍ മാത്രമേ വീണ്ടും സിലിണ്ടര്‍ നിറക്കാനായി ഗ്യാസ് ഏജന്‍സികളില്‍ എത്തുന്നുള്ളു എന്ന് ഏജന്‍സി ഉടമകളും പറയുന്നു എന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.