കൂടെ ജോലി ചെയ്ത പെൺകുട്ടികളോട് മോശമായി പെരുമാറുകയും അസഭ്യചേഷ്ടകൾനടത്തുകയും ചെയ്തയാൾ: പ്രേം നസീറിനെതിരെ വർഗ്ഗീയ പരാമർശം നടത്തിയ ജനം ടിവി പ്രോഗ്രാം ഹെഡ് മനോജ് മനയിലിനെതിരെ `റെഡി ടു വെയിറ്റ്´ അംഗം പദ്മ പിള്ള
മലയാളത്തിലെ നിത്യഹരിത നായകൻ പ്രേം നസീറിനെതിരെ വർഗ്ഗീയ പരാമർശം നടത്തിയ ജനം ടിവി പ്രോഗ്രാം ഹെഡ് മനോജ് മനയിലിനെതിരെ `റെഡി ടു വെയിറ്റ്´ അംഗം പദ്മ പിള്ള രംഗത്ത്. സ്ത്രീകളോട് മോശമായ രീതിയിൽ പെരുമാറുന്ന വ്യക്തിയാണ് മനോജ് മനയിലെന്നാണ് പദ്മ പിള്ള ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
ഉന്നയിക്കുന്ന ഒരു വാദത്തിനും ഇന്ന് വരെ തെളിവ് തരാൻ പറ്റാത്ത ഒരു വ്യക്തിയാണ് മനോജെന്നും പദ്മ പറയുന്നു. കൂടെ ജോലി ചെയ്ത പെൺകുട്ടി/കളോട് മര്യാദകേടായി പെരുമാറുകയും അസഭ്യചേഷ്ടകൾ അടക്കം ഉപയോഗിക്കുകയും ചെയ്ത ആളാണ് മനോജെന്നും സ്ഥാപനം അങ്ങേർക്കെതിരെ ആ കേസുകളിൽ ഒന്നും ചെയ്യാത്തത് സ്ത്രീവിരുദ്ധതയുടെ വിശ്വരൂപങ്ങളായ വേറെ ചിലർ അവിടെ അയാൾക്ക് കൂട്ടുള്ളതുകൊണ്ടാണെന്നും പദ്മ പിള്ള ആരോപിക്കുന്നു.
അത്തരം ജീവികളെ സമൂഹത്തിലേക്കിറക്കിവിടാതെ അവിടെത്തന്നെ അടക്കി വെച്ചു സഹിക്കാം എന്ന ത്യാഗഭാവമാണ് സ്ഥാപനത്തിലെ പെൺകുട്ടികൾ പുലർത്തുന്നതെന്നും അവർ പറഞ്ഞു. ആ കുട്ടികൾ അനുഭവിച്ചത് നോക്കിയാൽ, ഫേസ്ബുക്കിൽ അയാൾ നമ്മളെ പറഞ്ഞതൊക്കെ തുച്ഛമാണെന്നും പദ്മപിള്ള പറയുന്നു.
പ്രേം നസീറിൻ്റെ മതം ചൂണ്ടിക്കാട്ടി മലയാള സിനിമയെ നശിപ്പിച്ചത് നസീറാണെന്നു സൂചിപ്പിച്ചുകൊണ്ടാണ് മേനോജ് മനയിൽ പരാമർശം നടത്തിയത്. മലയാള സിനിമയെ നശിപ്പിച്ചത് പ്രേംനസീർ എന്ന നടനാണ്. അയാൾ മറ്റൊരു ഹിന്ദു നായകനെ സിനിമയിലേക്കടുപ്പിച്ചിരുന്നില്ല.- എന്നാണ് മനേജ് മനയിൽ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
മനോജിൻ്റെ ട്വിറ്ററിൽ പരാമർശങ്ങളുമായി സംഘപരിവാർ നേതാവ് ടിജി മോഹൻദാസും എത്തിയിട്ടുണ്ട്. `അങ്ങേര് പാവാ… മധു സുകുമാരൻ രാഘവൻ സോമൻ മോഹൻ… കൃസ്ത്യാനികളിൽ സത്യൻ വിൻസന്റ്- ആരെങ്കിലും ഗതി പിടിക്കാതെ പോയെങ്കിൽ പാവം നസീർ എന്തു പിഴച്ചു?´- എന്നാണ് ടിജി മോഹൻദാസ് ചോദിച്ചിരിക്കുന്നത്.