മേയ് 19 കഴിയുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുത്തനെ കൂടും
കഴിഞ്ഞ ഒരു മാസത്തിനിടെ, ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നത് 10 ശതമാനത്തിനടുത്ത്. പക്ഷേ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ വർധനയുണ്ടായില്ല. കാരണം ലോക്‌സഭാതിരഞ്ഞെടുപ്പ് തന്നെ. എന്നാൽ അവസാന ഘട്ട പോളിങ് നടക്കുന്ന മേയ് 19 കഴിയുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വൻതോതിൽ ഉയരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച കൊച്ചി നഗരത്തിൽ പെട്രോളിന് ലിറ്ററിന് 74.83 രൂപയും ഡീസലിന് 70.25 രൂപയുമായിരുന്നു വില. ഇന്ത്യൻ ബാസ്‌കറ്റിലുള്ള ക്രൂഡിന്റെ വില ഒരു വീപ്പയ്ക്ക് ഏപ്രിലിൽ 71 ഡോളറായിരുന്നു ശരാശരി വില. മാർച്ചിൽ അത് 66.74 ഡോളറും ഫെബ്രുവരിയിൽ 64.53 ഡോളറുമായിരുന്നു.
ഇതിനിടെ, ഇറാനുമേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത് എണ്ണവിപണിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ആവശ്യത്തിന്റെ 83.7 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്. 2018-19ൽ 11,420 കോടി ഡോളറായിരുന്നു ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിച്ചെലവ്.
ഇതിന്റെ 10.6 ശതമാനമായ 1,210 കോടി ഡോളറും ഇറാനിൽ നിന്നുള്ള എണ്ണയ്ക്കുവേണ്ടിയാണ് ചെലവിട്ടത്. ആഗോള ക്രൂഡോയിൽ കയറ്റുമതിയുടെ നാല് ശതമാനവും ഇറാനിൽ നിന്നുള്ള എണ്ണയാണ്. ഇതിന് വിലക്ക് വന്നതോടെയാണ് വിലയിൽ കുതിപ്പുണ്ടായിരിക്കുന്നത്.