സ്വയം അനുഭവിച്ചിരുന്നതും, കണ്ടുവളര്‍ന്നതുമായ ‘നക്കല്‍ സ്മരണകള്‍’ അയവിറക്കിയതായി മാത്രമേ ഈ പ്രസ്താവനയെ കാണുന്നുള്ളൂ; കെ മുരളീധരനെതിരെ മന്ത്രി എം എം മണി

single-img
8 May 2019

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎൽഎ കെ മുരളീധരനെതിരെ രൂക്ഷവിമര്‍ശനമായി സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. കഴിഞ്ഞ ദിവസം മുരളീധരൻ നടത്തിയ, മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരുപ്പ് നക്കുന്ന ജോലിയാണ് ഡിജിപി ലോക്നാഥ് ബഹ്റയുടെതെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് എം എം മണി രംഗത്തെത്തിയത്.

കെ മുരളീധരൻ പിതാവായ കെ കരുണാകരന്റെ ഭരണകാലത്തു നടന്നിരുന്ന ‘നക്കലുകള്‍’ കണ്ടും, അനുഭവിച്ചും വളര്‍ന്ന പുത്രനാണല്ലോ എന്നും അത്തരത്തിലുള്ള നക്കലുകളൊന്നും ഇടതുപക്ഷ സര്‍ക്കാരിനു കീഴില്‍ നടക്കില്ലെന്ന് മുരളീധരന് നല്ലതുപോലെ അറിയാമെന്നും മന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. അക്കാലയളവിൽ സ്വയം അനുഭവിച്ചിരുന്നതും, കണ്ടുവളര്‍ന്നതുമായ ‘നക്കല്‍ സ്മരണകള്‍’ അയവിറക്കിയതായി മാത്രമേ മുരളീധരന്റെ ഈ പ്രസ്താവനയെ കാണുന്നുള്ളൂവെന്നും മന്ത്രി പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ നാണംകെട്ട രീതിയിലൂടെ ജനവിധി അട്ടിമറിക്കാനുള്ള ശ്രമത്തിന് ഡിജിപി കൂട്ടു നില്‍ക്കുകയാണെന്നും ആ കസേരയിൽ ഇരിക്കുന്നതിനേക്കാള്‍ എകെജി സെന്ററിലെ ശിപായി പണി നോക്കുന്നതാണ് നല്ലതെന്നുമായിരുന്നു ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കെ മുരളീധരന്റെ പ്രതികരണം.

ഗുജറാത്തിൽ ഉണ്ടായിരുന്നപ്പോൾ നരേന്ദ്രമോദിയുടെ ചെരുപ്പു നക്കിയ ബഹ്റ ഇപ്പോള്‍ പിണറായിയുടെ ചെരുപ്പു നക്കുകയാണ്. മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യുന്നയാളായി അധപതിച്ചിരിക്കുകയാണ് സംസ്ഥാന ഡിജിപിയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.