അപകടത്തിൽ പെട്ട വവ്വാലിനെ കെെകൊണ്ട് എടുത്ത് മാറ്റിയിരുന്നു; നിപയിൽ പുതിയ വെളിപ്പെടുത്തലുമായി രോഗം ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ സുഹൃത്ത്

single-img
8 May 2019

നിപ വൈറസ് ബാധയില്‍ പുതിയ വെളിപ്പെടുത്തലുമായി രോഗം ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ സുഹൃത്ത്. നിപ വൈറസ് ബാധമൂലം മരണമടഞ്ഞ സാബിത്ത്, അപകടത്തില്‍പ്പെട്ട ഒരു വവ്വാലിനെ കെെകൊണ്ട് എടുത്ത് മാറ്റിയിരുന്നുവെന്നും വവ്വാലിന്റെ രക്തം ശരീരത്തിൽ പുരണ്ടിരുന്നു എന്നുമുള്ള വെളിപ്പെടുത്തലുമായാണ് പ്രദേശവാസി രംഗത്തെത്തിയത്.

കോഴിക്കോട് സൂപ്പിക്കടയിലെ നിവാസിയും നിപ ബാധിച്ച് മരിച്ച മൂസയുടെ സുഹൃത്തുമായ ബീരാന്‍ കുട്ടിയാണ്, സാബിത്ത് വവ്വാലിനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നതായി പറയുന്നത്. ഇവര്‍ ഒരുമിച്ചുള്ള ഒരു ബെെക്ക് യാത്രക്കിടെയാണ് സംഭവം നടന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. യാത്രക്കിടയില്‍ അപകടത്തിൽ പെട്ട വവ്വാലിനെ കെെകൊണ്ട് എടുത്ത് മാറ്റിയ സാബിത്തിന്റെ കയ്യിൽ വവാലിന്റെ രക്തം പുരണ്ടിരുന്നു എന്നാണ് ബീരാൻ കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.

മരണപ്പെട്ട സാബിത്തിന് നിപ വൈറസ് പകര്‍ന്നത് വവ്വാലില്‍ നിന്നാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പും വിദഗ്ധരും ഉറപ്പിച്ച് പറയുമ്പോഴും എങ്ങനെയാണ് അയാളില്‍ ഇത് എത്തിയത് എന്നതിനെ പറ്റി സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബീരാന്‍കുട്ടി ഇക്കാര്യം മുന്‍പേ പറയാതിരുന്നതിനാല്‍ ആരോഗ്യ വിദഗ്ധരുടെ പരിശോധനയിലും ഈ വിഷയം ഉള്‍പ്പെട്ടിരുന്നില്ല.

സാബിത്തിനൊപ്പം കുറേയേറെ ദൂരം ഒന്നിച്ച് സഞ്ചരിച്ചിട്ടും തനിക്ക് നിപ വൈറസ് ബാധിച്ചില്ലെന്നത് ബീരാന്‍കുട്ടിക്ക് അത്ഭുതമായാണ് തോന്നുന്നത്. നിപ വൈറസ് ബാധിച്ച് മരണപ്പെട്ടവരുമായി അടുത്തിടപഴകി എന്നതിനാല്‍ മെഡിക്കല്‍ കോളേജില്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.