പതിനാറുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് 51 ദിവസം ക്രൂരമായി പീഡിപ്പിച്ചു

single-img
8 May 2019

ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് പതിനാറുകാരിയ്ക്ക് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. പെണ്‍കുട്ടിയെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കുട്ടിയുടെ അയല്‍വാസികളായ രണ്ട് പേരാണ് സംഭവത്തിലെ പ്രധാന പ്രതികള്‍. ഇവരാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്.

മാര്‍ച്ച് 2 മുതല്‍ ഏപ്രില്‍ 22 വരെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. അയല്‍വാസികളായ യുവാക്കള്‍ക്ക് പുറമേ കുട്ടിയെ പൂട്ടിയിട്ടിരുന്ന വീടിന്റെ ഉടമസ്ഥനും ബലാത്സംഗം ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു പ്രതികളുടെ ഭീഷണിയെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

തന്നെ പൂട്ടിയിട്ടിരുന്ന സ്ഥലത്ത് നിന്ന് എങ്ങനെയോ പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. ഫാക്ടറി തൊഴിലാളിയായ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ആദ്യം അവര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തതും അന്വേഷണം ആരംഭിച്ചതും. മാര്‍ച്ച് ആദ്യമാണ് അയല്‍വാസികളായ യുവാക്കള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.