തെക്കേ ഇന്ത്യയിൽ നിന്നും ഒരു പ്രധാനമന്ത്രി; പിണറായി- കെ ചന്ദ്രശേഖർ റാവു കൂടിക്കാഴ്ചയെ പ്രാധാന്യത്തോടെ നോക്കിക്കണ്ട് രാഷ്ട്രീയ നിരീക്ഷകരും ദേശീയ മാധ്യമങ്ങളും

single-img
7 May 2019

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്തു വച്ച് കൂടിക്കാഴ്ച നടത്തിയ സംഭവം വളരെ പ്രധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങൾ കെെകാര്യം ചെയ്തത്.  കോൺഗ്രസ് – ബി.ജെ.പി ഇതര ഫെഡറൽ മുന്നണി രൂപീകരിക്കണമെന്ന ലക്ഷ്യമാണ് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നിലെന്നു പറയുന്നുണ്ടെങ്കിലും അതിനും മുകളിൽ പല മാനങ്ങൾ കാണുകയാണ് രാഷ്ട്രീയ നിരീക്ഷകർ. കോൺഗ്രസ്- ബിജെപി വിരുദ്ധരായ രണ്ടു നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമായ സംഭവമായാണ് പലരും കരുതുന്നത്.

പ്രത്യക്ഷത്തിൽ ആരേയും ചൂണ്ടിക്കാണിച്ചില്ലെങ്കിലും തെക്കേ ഇന്ത്യയിൽ നിന്നൊരു പ്രധാനമന്ത്രി എന്ന ലക്ഷ്യമാണ് ചന്ദ്രശേഖർ റാവു- പിണറായി കൂടിക്കാഴ്ചയ്ക്കു പിന്നലെന്നു കരുതുന്നവരുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 100 മുതൽ 140 സീറ്റ് വരെ പ്രാദേശിക പാർട്ടികൾക്ക് ലഭിക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെവരുമ്പോൾ  സർക്കാർ രൂപീകരണത്തിൽ ഇത് നിർണായകമാകുകതന്നെ ചെയ്യും. ഈ റിപ്പോർട്ടുകൾക്കിടയിലാണ് കൂടിക്കാഴ്‌ചയെന്നതും ശ്രദ്ധേയമാണ്.

കൂടിക്കാഴ്ചയെക്കുറിച്ച് വ്യക്തമായ പ്രതികരണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല. സഖ്യം സംബന്ധിച്ച കാര്യങ്ങളിലൊന്നും ചർച്ച നടന്നില്ലെന്നും ബാക്കി കാര്യങ്ങൾ വോട്ടെണ്ണൽ കഴിഞ്ഞതിന് ശേഷം പ്രതികരിക്കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തില്ല എന്നു ഉറപ്പിച്ചു പറയാനും അദ്ദേഹം മറന്നില്ല. എന്നാൽ ബിജെപി എതിരാളിയല്ലാത്ത വയനാട്ടിൽ സി.പി.എമ്മിനെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തിയെന്നും സൂചകളുണ്ട്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലൂടെ ഇതിലൂടെ ബി.ജെ.പിയല്ല തങ്ങളുടെ മുഖ്യ എതിരാളിയെന്നും മറിച്ച് പ്രാദേശിക പാർട്ടികളെ തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കോൺഗ്രസ് തെളിയിച്ചുവെന്നും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി വിവരമുണ്ട്. ഇത്തരത്തിലുള്ള നിരുത്തരവാദ പരമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കോൺഗ്രസിനോടൊപ്പമുള്ള സഖ്യകക്ഷികളെയും ഉൾപ്പെടുത്തി കോൺഗ്രസ് – ബി.ജെ.പി ഇതര സർക്കാർ രൂപീകരിക്കുന്നതിനുള്ള സാധ്യതയാണ് ഇരുവരും ചർച്ച ചെയ്‌തതെന്നാണ് വിവരം. മേയ് 23ന് ഫലപ്രഖ്യാപനം ഉണ്ടായതിന് ശേഷമേ സഖ്യം അടക്കമുള്ള അന്തിമ കാര്യങ്ങളിൽ തീരുമാനമെടുക്കൂ എന്നാണ് പിണറായി വിജയൻ കെ.സി.ആറിനോട് വ്യക്തമാക്കിയെന്നും സൂചനകളുണ്ട്.

ഫെഡറൽ മുന്നണി സംബന്ധിച്ച് പ്രാദേശിക പാർട്ടി നേതാക്കളുമായി നേരത്തെയും കെ.സി.ആർ ചർച്ച നടത്തിയിരുന്നു. മൂന്നാം മുന്നണി സംബന്ധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായാണ് അദ്ദേഹം ആദ്യ ചർച്ച നടത്തിയത്. പിന്നാലെ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെയും കണ്ടു. എന്നാൽ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ മാരത്തൺ ചർച്ചകൾ നടത്തി മൂന്നാം മുന്നണി സാധ്യത നിലനിറുത്താനാണ് കെ.സി.ആറിന്റെ ശ്രമിക്കുന്നത്.

മുൻപ്രധാനമന്ത്രി എച്.ഡി.ദേവഗൗഡയെ കഴിഞ്ഞ ദിവസം കെ.സി.ആർ ഫോണിൽ വിളിച്ച് ചർച്ച നടത്തിയിരുന്നു. ഡി.എം.കെ നേതാവ് സ്‌റ്റാലിനെ അടുത്ത ദിവസങ്ങളിൽ തന്നെ കെ.സി.ആർ കാണും. തുടർന്ന് വടക്കേ ഇന്ത്യയിലേക്ക് പോയി അഖിലേഷ് യാദവ്, മായാവതി, നവീൻ പട്നായിക് എന്നിവരുമായും ചർച്ച നടത്തും. എന്നാൽ അതിനെല്ലാം മുമ്പ് കേരള മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ പ്രധാന്യമാണ് ദേശീയ മാധ്യമങ്ങൾ ആഘോഷിക്കുന്നത്. ഇരു നേതാക്കളുടേയും കൂടിക്കാഴ്ചയ്ക്കു പിന്നിൽ തെക്കേ ഇന്ത്യയിൽ നിന്നും ഒരു പ്രധാനമന്ത്രി എന്ന ലക്ഷ്യമാണെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.