ആറുമാസത്തെ പ്രണയം;സാഹസികമായ വിവാഹം: ഒരുമണിക്കൂറിനുള്ളിൽ വേർപിരിയൽ
ആറു മാസത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ വിവാഹം കഴിച്ച കാമുകിയെ ഒരുമണിക്കൂറിനുള്ളിൽ ഉപേക്ഷിച്ച് തമിഴ് യുവാവ്. തമിഴ്‌നാട്ടില്‍ വെല്ലൂരിലാണ് നാടകീയ വിവാഹവും പിന്നാലെ വിവാഹമോചനവും നടന്നത്.
മുൻസിപ്പൽ കൗൺസിലറായാ സെൽവ ബാലാജിയും സഹപ്രവര്‍ത്തകയായ യുവതിയും തമ്മിലുള്ള വിവാഹ ബന്ധമാണ് വീട്ടുകാരുടെ ഇടപെടലിനെ തുടർന്ന് വെറും ഒരു മണിക്കൂർ കൊണ്ട് അവസാനിച്ചത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലാണ് സെല്‍വ തന്റെ കാമുകിയോട് വിവാഹ അഭ്യർഥന നടത്തിയത്. യുവതി വിവാഹത്തിന് സമ്മതം മൂളി.എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇവർ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസിലെത്തിയ സെൽവ യുവതിയെയും കൂട്ടി പള്ളിയിലെത്തി ക്രിസ്ത്യൻ മതാചാരപ്രകാരം വിവാഹിതരായി.
ഇവരുടെ വിവാഹ വാര്‍ത്ത അറിഞ്ഞ് വീട്ടുകാര്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. വീട്ടുകാര്‍ എത്തി നിര്‍ബന്ധിച്ചതോടെ ഇരുവരും
അവരവരുടെ വീട്ടുകാര്‍ക്ക് ഒപ്പം പോയി. പിന്നാലെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് യുവതി പോലീസില്‍ പരാതി നല്‍കി. മകനെ തട്ടിക്കൊണ്ടുപോയെന്ന് സെല്‍വയുടെ മാതാപിതാക്കളും ആരോപിച്ചു. ഇരു കൂട്ടരും പോലീസ് സ്‌റ്റേഷനില്‍ എത്തിയതോടെ ദമ്പതികളോട് സ്വയം തീരുമാനമെടുക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഭാര്യയെ ഉപേക്ഷിച്ച് വീട്ടുകാര്‍ക്കൊപ്പം പോകുകയാണെന്ന് സെല്‍വ അറിയിച്ചു.
വിവാഹം കഴിഞ്ഞ് വെറും ഒരു മണിക്കൂറിനുള്ളിൽ തന്നെയാണ് ഭാര്യയെ വേണ്ടെന്ന് വച്ച് ഇയാൾ വീട്ടുകാർക്കൊപ്പം പോയത്.