അമേരിക്കൻ പടക്കപ്പലുകൾ ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലേക്ക്; യുദ്ധഭീതിയിൽ ഗർഫ് മേഖല

single-img
6 May 2019

വിമാനവാഹിനി കപ്പലിനെയും ബോംബർ ടാസ്‌ക് ഫോഴ്‌സിനെയും പശ്ചിമേഷ്യയിലേക്ക് അയച്ചതായി അമേരിക്കൻ സുരക്ഷാ വക്താവ് ജോൺ ബോൾട്ടൺ അറിയിച്ചു.ഇറാന് ശക്തമായ സന്ദേശം നൽകാനായാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലും ബോംബർ ടാസ്‌ക് ഫോഴ്സും ഗൾഫ് മേഖലയിലേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇറാനിൽ നിന്നും അടുത്തിടെയായി വർദ്ധിച്ച് വരുന്ന ഭീഷണി മറികടക്കാനാണ് സേനാ വിന്യാസമെന്നും ഒരു യുദ്ധം അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും ജോൺ ബോൾട്ടൺ വ്യക്തമാക്കി. എന്നാൽ അമേരിക്കയുടെയോ സഖ്യകക്ഷികളുടെയോ താത്പര്യങ്ങളെ ഹനിക്കുന്ന രീതിയിലുള്ള നീക്കം ഇറാനിൽ നിന്നുണ്ടായാൽ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നും ബോൾട്ടൺ അറിയിച്ചു.

ഇറാനിൽ നിന്നുള്ള സുരക്ഷാഭീഷണിയെന്ന പേരിൽ അമേരിക്ക ഉന്നയിക്കുന്ന വിഷയം കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ചതാണെന്നാണ് പ്രതിരോധ വിദഗ്‌ദ്ധരുടെ അഭിപ്രായം. അമേരിക്കയ്‌ക്ക് ഭീഷണിയാകുന്ന നിലയിൽ ഇറാനിൽ നിന്ന് യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. എന്നാൽ ഗാസ മുനമ്പിൽ ഇസ്രയേലും പാലസ്‌തീനും തമ്മിൽ നടക്കുന്ന സംഘർഷത്തെ തുടർന്നാകാം പെട്ടെന്നുള്ള സൈനിക നീക്കത്തിന് അമേരിക്ക മുതിർന്നതെന്നും കരുതുന്നു

അതേസമയം, പശ്ചിമേഷ്യയ്‌ക്ക് പുറമെ തെക്കൻ ചൈനാ കടലിലേക്കും അമേരിക്ക സേനാ വിന്യാസം നടത്തിയത് ലോകത്ത് യുദ്ധഭീഷണി സൃഷ്‌ടിച്ചിട്ടുണ്ട്.യുദ്ധക്കപ്പലുകൾ വിന്യസിച്ചത് അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.