കേരളത്തിലെ ദേശീയപാത വികസനം മരവിപ്പിക്കരുത്: കേന്ദ്രത്തിനു മന്ത്രി സുധാകരന്റെ കത്ത്
സംസ്ഥാനത്തെ ദേശീയപാത വികസനം മരവിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെനാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ കേന്ദ്രത്തിനു കത്തയച്ചു.
കേരളത്തിൽ ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് 80 ശതമാനത്തോളം പൂർത്തിയായ സാഹചര്യത്തിൽ ഒന്നാം മുൻഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കാണ് സുധാകരൻ കത്തയച്ചത്.
സംസ്ഥാനത്തെ കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ ഒന്നാം മുന്‍ഗണനാപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സുധാകരന്റെ കത്തിൽ ആവശ്യപ്പെടുന്നു. കാസർകോട് ഒഴികെയുള്ള സ്ഥലങ്ങളിൽ പുതിയതായി നിർമാണ പ്രവൃത്തികളും ടെൻഡർ നടപടികളും ആരംഭിക്കാനാകില്ലെന്നാണ് പുതിയ ഉത്തരവ്. ഈ പ്രദേശങ്ങളെ ദേശീയപാത വികസനത്തിന്റെ രണ്ടാം മുൻഗണനാ പട്ടികയിലേക്ക് മാറ്റുകയും ചെയ്തു. അതിനാല്‍ രണ്ടുവര്‍ഷത്തേക്ക് തുടര്‍നടപടികളൊന്നും നടക്കില്ല.
മുടങ്ങിക്കിടന്ന ദേശീയപാത വികസനം 2021ല്‍ പൂര്‍ത്തീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനു വലിയ തിരിച്ചടിയാണു കേന്ദ്രതീരുമാനം.