40 സ്ത്രീകൾ ഉൾപ്പെടെ കണ്ണൂരില്‍ 199 പേര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ്; ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങളും പുറത്തുവിട്ടു

single-img
4 May 2019

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ 40 സ്ത്രീകൾ ഉൾപ്പെടെ 199 പേര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ബൂത്തു തലത്തില്‍ ശേഖരിച്ചു വരികയാണെന്നും വിശദമായ രേഖകള്‍ സഹിതം പരാതി നല്‍കുമെന്നും വ്യക്തമാക്കിയ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത്.

കള്ളവോട്ടുകൾ ചെയ്തവരുടെ മാത്രമല്ല, അതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങളും പരാതിക്കൊപ്പം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. കള്ളവോട്ട് നടക്കുന്നു എന്ന് ബോധ്യപ്പെടുത്തിയിട്ടും അതിന് കൂട്ടുനിന്നവരെയടക്കം നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നാണ് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ശരിയായ വോട്ടറുടെ പേര്, കള്ളവോട്ട് ചെയ്ത ആളുടെ പേര്, വിവിധ ബൂത്തുകളില്‍ വോട്ടു ചെയ്തവരുടെ പേരുകള്‍ എന്നിവ സഹിതമാണ് പട്ടിക നല്‍കിയത്.

കള്ളവോട്ട് ചെയ്തവരേക്കാള്‍ ഈ പ്രവൃത്തിക്ക്ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത് എന്നാണ് സൂചന. കള്ളവോട്ട് എന്ന വ്യക്തമാക്കിയിട്ടും ചെയ്യാൻ അവസരം നല്‍കിയ ഉദ്യോഗസ്ഥനെതിരേയും കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പരാമര്‍ശമുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് അച്ഛന്‍റെ വോട്ട് മകന് ചെയ്ത സംഭവവും ഇതേ മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയുടെ കൊച്ചുമകള്‍ കള്ളവോട്ട് ചെയ്ത സംഭവവും പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാര്‍ വന്ന് വോട്ട് ചെയ്ത സംഭവവും പരാതിയില്‍ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ 22 കള്ളവോട്ടുകള്‍ പോള്‍ ചെയ്തു ഇതില്‍ ആറെണ്ണം വനിതകളുടേതാണ്. പേരാവൂരില്‍ 35 പേര്‍ കള്ളവോട്ട് ചെയ്തതിൽ 6 പേര്‍ സ്ത്രീകളാണ്. തളിപ്പറമ്പിലാകട്ടെ 77 പേരാണ് കള്ളവോട്ട് ചെയ്തത്. ഇതില്‍ 17 സ്ത്രീകള്‍ ഉള്‍പ്പെടും. വ്യവസായ മന്ത്രിയായ ഇപി ജയരാജന്‍റെ മണ്ഡലമായ മട്ടന്നൂരില്‍ 11 സ്ത്രീകള്‍ അടക്കം 65 പേരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത്.