കിം പഴയ കിം തന്നെ; ഉത്തരകൊറിയ വീണ്ടും അണ്വായുധ പരീക്ഷണം നടത്തി
ഉത്തരകൊറിയ വീണ്ടും അണ്വായുധ പരീക്ഷണം നടത്തിയെന്ന് ആരോപിച്ച് അയൽ രാജ്യമായ ദക്ഷിണ കൊറിയ. കിം ജോംഗ് ഉന്നും സംഘവും ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്നാണ് ദ.കൊറിയൻ ആരോപണം.
രാജ്യത്തിന്റെ കിഴക്കൻ പ്രദേശമായ ഹോഡോ മേഖലയിൽ നിന്നാണ് മിസൈലുകൾ പരീക്ഷിച്ചതെന്നാണ് സൂചന. ഹോഡോ പ്രദേശത്തു നിന്ന് ഇതിന് മുൻപും ഹ്രസ്വ-ദീർഘ ദൂര മിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുണ്ട്. ദ.കൊറിയൻ സൈനിക വിഭാഗങ്ങളുടെ തലവന്മാരാണ് സംയുക്ത പ്രസ്ഥാവനയിലൂടെ ആരോപണമുന്നയിച്ചത്.
70 മുതൽ 200 കിലോമീറ്റർ വരെ ദീരപരിധിയുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്നും ഉത്തരകൊറിയൻ സൈനിക മേധാവിമാർ പറഞ്ഞു. ഇനി മുതൽ ഭൂഖണ്ഡാന്തര മിസൈലുകൾ പരീക്ഷിക്കില്ലെന്ന് കിം ജോംഗ് ഉൻ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീടും ഉത്തരകൊറിയ ആണവായുധ പരീക്ഷണങ്ങൾ നടത്തിയിരുന്നുവെന്ന് വാർത്തകൾ പുറത്ത് വന്നു.
ഉത്തരകൊറിയയുടെ പ്രധാന ആണവായുധ പരീക്ഷണ മേഖലയുടെ സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നായിരുന്നു ഇക്കാര്യം വ്യക്തമായിരുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള ആദ്യ മിസൈൽ പരീക്ഷണമാണ് ഇതെന്നാണ് വിവരം. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഫലംകാണാതെപോയിരുന്നു.