ഉഗ്രരൂപം പൂണ്ട് ഫോനി; വേഗത 245 കി.മീ ആയി ഉയര്‍ന്നു; പലയിടത്തും മരങ്ങള്‍ കടപുഴകി; 9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നു; അതീവ ജാഗ്രത

single-img
3 May 2019

ഒഡീഷയെ മുള്‍മുനയിലാക്കി ഫോനി ചുഴലിക്കാറ്റ് തീരം തൊട്ടു. ഒഡീഷയിലെ പുരി തീരത്താണ് കാറ്റെത്തിയത്. മണിക്കൂറില്‍ 240 മുതല്‍ 245 കിലോമീറ്റര്‍ വരെ വേഗതയിലാണ് പുരിയില്‍ കാറ്റ് വീശുന്നത്. 9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്.

കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണതായും മണ്ണിടിച്ചിലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴ ഒഡീഷയിലും ആന്ധ്രയിലും തീരപ്രദേശങ്ങളില്‍ തുടരുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ 12 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

11 ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞു. മുന്‍ കരുതലായി ഭുവനേശ്വറില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ഇന്നലെ രാത്രിയോടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. പട്‌ന എറണാകുളം എക്‌സ്പ്രസ് ഉള്‍പ്പെടെ ചെന്നൈ, കൊല്‍ക്കത്ത റൂട്ടുകളിലെ 223 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ഒഡീഷയ്ക്ക് പുറമെ ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റ് ബാധിയ്ക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡീഷ തീരത്ത് നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.

ഒഡീഷയിലെ ഗന്‍ജം, ഗജപതി, പുരി, ഖുര്‍ദ, നയഗഢ്, കട്ടക്ക്, ധന്‍കനല്‍, ജഗത് സിങ് പൂര്‍, കേന്ദ്രപര, ജജ്പൂര്‍, കിയോഞ്ചര്‍, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ 15 ജില്ലകളിലെ 10000 ഗ്രാമങ്ങളെയും 54 നഗരങ്ങളെയും കൊടുങ്കാറ്റ് ബാധിക്കും. ബംഗാളില്‍ പുര്‍ബ, പശ്ചിം,മേദിനിപൂര്‍, വടക്ക്, കിഴക്ക് സൗത്ത് 24 പര്‍ഗനാസാ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ബാധിക്കും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും.

കനത്ത നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഒഡീഷയില്‍ ദേശീയസംസ്ഥാന ദുരന്ത നിവാരണ സേനയുടെ 28 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്. 12 സംഘങ്ങളെ ആന്ധ്രപ്രദേശിലും ആറ് സംഘങ്ങളെ ബംഗാളിലും ദുരന്തനിവാരണത്തിനായി സജ്ജമാക്കി. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്.