‘തിരുവനന്തപുരത്തും പത്തനംതിട്ടയിലും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പോവും; യുഡിഎഫിനു നേരിയ ഭൂരിപക്ഷത്തിന് ജയസാധ്യത’

single-img
2 May 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും യുഡിഎഫിനു ജയസാധ്യതയെന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക കണക്കുകള്‍. ഭൂരിപക്ഷം കുറയുമെങ്കിലും ശശി തരൂരും ആന്റോ ആന്റണിയും ജയിച്ചുകയറുമെന്നാണ് മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും കാര്യങ്ങള്‍ അവസാന ഘട്ടത്തില്‍ യുഡിഎഫിന് അനുകൂലമായി വന്നിട്ടുണ്ട് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ബിജെപി സ്വാധീനശക്തിയായി മാറുന്നുവെന്ന തോന്നല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടിനെ യുഡിഎഫിനോട് അടുപ്പിച്ചിട്ടുണ്ട്.

ബിജെപിക്കെതിരെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് ശക്തിയായി മാറുന്നുവെന്നത് ഇതിനു മുഖ്യകാരണമായതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫില്‍ എത്തുന്നത് എല്‍ഡിഎഫിന് കടുത്ത ക്ഷീണമുണ്ടാക്കും. ശബരിമല വിഷയത്തിന്റെ പേരില്‍ ഭൂരിപക്ഷ വോട്ടുകള്‍ കൂടി കൊഴിയുന്നതോടെ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്കു പോവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

പാറശാല10000, നെയ്യാറ്റിന്‍കര10000, കോവളം10000, തിരുവനന്തപുരം5000 എന്നിവിടങ്ങളില്‍ ലീഡ് ചെയ്യുമെന്നാണു പ്രതീക്ഷ. വട്ടിയൂര്‍ക്കാവില്‍ ആരു ലീഡ് നേടിയാലും അതു വന്‍ ഭൂരിപക്ഷമാകില്ലെന്നും കഴക്കൂട്ടത്ത് ഒപ്പത്തിനൊപ്പമാണെന്നും വിലയിരുത്തി.

നേമത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും 2014ലേതുപോലെ വല്ലാതെ പിന്തള്ളപ്പെടില്ലെന്നാണ് അവകാശവാദം. ഭൂരിപക്ഷവോട്ടുകള്‍ മൂന്നു മുന്നണിക്കും ചിതറിപ്പോകുമെന്നും ന്യൂനപക്ഷകേന്ദ്രീകരണം അതുവഴി ശശി തരൂരിനു വിജയം ഉറപ്പാക്കുമെന്നുമുള്ള പ്രത്യാശയിലാണു കോണ്‍ഗ്രസ്.

വടക്കന്‍ കേരളത്തില്‍ പാലക്കാടും തെക്ക് ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യതയെന്നാണ് മണ്ഡലം കമ്മിറ്റികള്‍ സമര്‍പ്പിച്ച കണക്കുകള്‍. സംസ്ഥാനത്ത് ഉടനീളം വലിയ തോതില്‍ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ട്. പോളിങ് ശതമാനം കുത്തനെ ഉയര്‍ന്നതിനു കാരണമായത് പ്രധാനമായും ഇതാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായാണ് സംഭവിച്ചിട്ടുള്ളതെന്നും ഇതൊരു തരംഗമായി ഫലത്തില്‍ പ്രതിഫലിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.