പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും വിശുദ്ധന്‍; ആണവായുധ പരാമർശം തെരഞ്ഞെടുപ്പ് ചട്ട ലംഘനമല്ല
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുടർച്ചയായി മൂന്നാം തവണയും വിശുദ്ധനാക്കി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയുടെ ആണവായുധം സംബന്ധിച്ച് മോദി നടത്തിയ പരാമർശം ചട്ട ലംഘനമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇന്ത്യ ആണവ ശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ല എന്നായിരുന്നു മോദിയുടെ വിവാദ പരാമർശം.
അതേപോലെതന്നെ, രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ളീൻ ചിറ്റ് നൽകിയിരുന്നു. മഹാരാഷ്ട്രയിലെ വാർധയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിച്ച മോദി പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തുകയായിരുന്നു.
രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തെ ഭയന്നാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കുന്നതെന്നും ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടിയെന്നുമായിരുന്നു മോദിയുടെ പരാമർശം. പ്രധാനമന്ത്രിയുടേത് വർഗീയ പരാമർശമാണ് എന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തളളിയത്.